കാരയ്‌ക്കൽ: ബംഗാൾ ഉൾക്കടലിൽ നിന്ന് 700 വർഷത്തിലേറെ പഴക്കമുള്ള പുരാതന മൂർത്തീ ശിലാ വിഗ്രഹം കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്കാണ് വിഗ്രഹം ലഭിച്ചത്. പുതുച്ചേരിയിലെ കാരയ്‌ക്കലിൽ നിന്നുള്ള മത്സ്യതൊഴിലാളികളുടെ വലയിൽ വിഗ്രഹം കുടുങ്ങുകയായിരുന്നു.
ജൂലൈ 10 ന് മഹാബലിപുരം തീരത്ത് മത്സ്യബന്ധനം നടത്തുമ്പോൾ, വലയ്‌ക്ക് അസാധാരണമാംവിധം ഭാരമുള്ളതായി ഇവർ ശ്രദ്ധിച്ചു. കൂറ്റൻ മീനാണെന്നാണ് തൊഴിലാളികൾ ആദ്യം കരുതിയത്. എന്നാൽ വലയിൽ നിന്ന് ലഭിച്ചത് കടൽ ചെടികളും, കക്കകളും, അവശിഷ്ടങ്ങളും കൊണ്ട് മൂടപ്പെട്ട പുരാതന ശിലാ വിഗ്രഹമായിരുന്നു.
വിഗ്രഹത്തിന് ഏകദേശം 700 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന്റെ ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികൾ അത് വൃത്തിയാക്കാനോ മാറ്റം വരുത്താനോ ശ്രമിച്ചില്ല. പകരം, കാരയ്‌ക്കലിൽ തിരിച്ചെത്തിയ ശേഷം, അവർ വിഗ്രഹം കാരയ്‌ക്കൽ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറി. ശ്രീലങ്കൻ വിഗ്രഹക്കടത്ത് ബന്ധവും അധികൃതർ പരിശോധിക്കുന്നുണ്ട്.
















