Sports

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ലോകകപ്പ് ഫുട്ബാള്‍ സെമിയില്‍ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ പോര് 18കാരനായ യമാലും 28കാരനായ എംബാപ്പെയും തമ്മില്‍. ഈ പോരാട്ടം കാണാന്‍ അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അറ്റ്ലാന്‍റ: ലോകകപ്പ് ഫുട്ബാള്‍ സെമിയില്‍ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ പോര് 18കാരനായ യമാലും 28കാരനായ എംബാപ്പെയും തമ്മില്‍. ഈ പോരാട്ടം കാണാന്‍ അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികള്‍.

ജൂലൈ 14ന് ചൊവ്വാഴ്ച രാത്രി 12.30നാണ് ഈ ഐതിഹാസികമായ ഫ്രാൻസ് vs സ്പെയിൻ പോരാട്ടം. ഇനി ഒരു അല്‍പം പിറകിലോട്ട് പോകാം.

2018 ൽ റഷ്യയില്‍ നടക്കുന്ന ലോകകപ്പ്. അന്ന് 19 വയസ്സുള്ള കിലിയൻ എംബാപ്പെ ഫ്രാൻസിനെ ലോകകപ്പ് നേടാൻ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചപ്പോൾ, ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിൽ പരിശീലനം നടത്തുന്ന ലാമിൻ യാമലിന് പ്രായം വെറും 11 വയസ്സായിരുന്നു. 2018ലെ ഈ ലോകകപ്പില്‍ റഷ്യയില്‍ എംബാപ്പെ നാല് ഗോളുകള്‍ നേടി. അതില്‍ ക്രൊയേഷ്യയുമായുള്ള ഫൈനലില്‍ 65ാം മിനിറ്റില്‍ എംബാപ്പെ നേടിയ ഗോളിനാണ് ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് കപ്പ് നേടിയത്.

2022ല്‍ യമാലിന് പ്രായം വെറും 15 മാത്രം. അന്നും സ്പെയിനിന്റെ ടീമില്‍ യമാലിന് ഇടം പിടിക്കാനായില്ല. മാത്രമല്ല, അന്ന് പ്രീക്വാര്‍ട്ടറില്‍ മൊറോക്കോ സ്പെയിനിനെ തകര്‍ത്തപ്പോള്‍ ഗ്യാലറിയില്‍ മൊറോക്കോയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് യമാല്‍. കാരണം യമാലിന്റെ പിതാവ് മൊറോക്കക്കാരനാണ്. പക്ഷെ 2026ല്‍ സ്പെയിനിന് വേണ്ടി കന്നിയങ്കത്തിന് ലോകകപ്പില്‍ ഇറങ്ങിയ ലാമന്‍ യമാല്‍ ലോകത്തിലെ വലിയൊരു ഫുട്ബാള്‍ ആരാധകരുടെ ഹീറോയായി. സൗദിയ്‌ക്കെതിരായ കളിയില്‍ ഒരു ഗോളേ നേടിയിട്ടുള്ളൂവെങ്കിലും കളിയില്‍ സ്പെയിനിന്റെ കുന്തമുനയും പ്ലേമേക്കറുമാണ് ഈ 18കാരന്‍. രണ്ട് വര്‍ഷം മുന്‍പ്, 2024ല്‍ വെറും 16കാരനായ യമാല്‍ സ്പെയിനിന് യൂറോകപ്പ് നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു. ഈ ലോകകപ്പില്‍ അമേരിക്കയിലേക്ക് യമാലിന്റെ കാമുകി ഇനെസ് ഗാര്‍സിയ എത്തിയിട്ടുണ്ട്. എംബാപ്പെ വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാമുകി സ്പെയിനില്‍ നിന്നുള്ള നടി എസ്തര്‍ എസ്പോസിതൊ ആണ്. ഇവരുടെ ലോകകപ്പില്‍ എംബാപ്പെയ്‌ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

എന്തായാലും 2026ല്‍ ജൂലൈ 14 ന് നടക്കുന്ന സെമി ഫൈനലിൽ, എംബാപ്പെയും യാമലും തങ്ങളുടെ ടീമുകളിലെ ഏറ്റവും വലിയ താരങ്ങളായി നേർക്കുനേർ പോരാടുന്നുവെന്നത് വിധിയുടെ നിശ്ചയം. യുവരക്തങ്ങള്‍ തമ്മിലുള്ള ഈ പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരിക്കുമിതെന്ന് ഫുട്ബാള്‍ വിദഗ്ധര്‍ പ്രവചിക്കുന്നു.

Recent Posts