
തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ നടക്കും . ഹൈക്കോടതിയുടേതാണ് ഉത്തരവ് . സുഗതന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള അവകാശം വിനിയോഗിക്കപ്പെടേണ്ടതുണ്ടെന്നും കോടതി. സത്യപ്രതിജ്ഞയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാരിനും നിർദേശം നൽകി.
ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ല .സുഗതനെതിരെ കാപ്പ ചുമത്തുന്നത് അടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തത് തെരഞ്ഞെടുപ്പിന് മുൻപല്ലേ, നാമനിർദേശ പത്രികയിൽ കേസ് വിവരങ്ങൾ നൽകിയിരിന്നില്ലേ എന്നും കോടതി ആരാഞ്ഞു. തിരഞ്ഞെടുപ്പിൽ സുഗതൻ വിജയിച്ച സാഹചര്യത്തിൽ ജനവിധി മാനിക്കേണ്ടേ എന്നും കോടതി ചോദിച്ചു.
അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ വെച്ച് നടക്കുന്നത്.
തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു സുഗതന്റെ ആവശ്യം. എന്നാൽ സുഗതനെ ജയിലിൽ നിന്ന് പുറത്തുവിടുന്നതിനെ സർക്കാർ ശക്തമായി എതിർക്കുകയായിരുന്നു.