കേരളത്തിന്റെ വികസന ഭൂപ്പടത്തെയും ആഗോള സമുദ്ര ചരക്കുനീക്കത്തെയും മാറ്റിമറിക്കാന്‍ പോന്ന ഒന്നാണ് വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി. നിലവില്‍ അദാനി ഗ്രൂപ്പും പ്രമുഖ അന്താരാഷ്‌ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി.യും തമ്മിലുള്ള ഓഹരി കൈമാറ്റത്തിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഭാവി വികസനത്തിനുമായി നടക്കുന്ന ഈ ഓഹരി കൈമാറ്റത്തിലെ വസ്തുതകളും വ്യവസ്ഥകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.
2015ലെ കരാര്‍ പ്രകാരം അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി 2,500 കോടി രൂപയുടെ ആദ്യഘട്ട മുതല്‍മുടക്കാണ് വിശ്വോത്തര നിലവാരമുള്ള വിഴിഞ്ഞ അന്തര്‍ദേശീയ തുറമുഖ പദ്ധതിക്കായി നടത്തിയത്. നിലവില്‍ 49% ഓഹരികള്‍ കൈമാറുന്നതിനായി അദാനി ഗ്രൂപ്പും എം.എസ്.സി.യുമായി ഉണ്ടാക്കിയ കരാറില്‍ അദാനി കമ്പനിയുടെ മൂല്യമായി നിര്‍ണയിച്ചിരിക്കുന്നത് 26,500 കോടി രൂപയാണ്. ഈ മൂല്യനിര്‍ണയത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് 2,500 കോടിയുടെ നിക്ഷേപം എങ്ങനെ ഇത്രയും വലിയ തുകയായി മാറി എന്ന് ചോദിക്കുന്നത്. 2,500 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ 11 വര്‍ഷം കൊണ്ട് കൂട്ടുപലിശ അടക്കം പതിനായിരം കോടി രൂപയോളമേ ലഭിക്കൂ എന്നത് ശരിയാണ്. എന്നാല്‍, ബാക്കി 16,500 കോടിയുടെ അധിക മൂല്യം വന്നത് തുറമുഖ പദ്ധതിയുടെ ഭാവിസാധ്യതകള്‍ മുന്‍നിര്‍ത്തിയാണ്. പണി പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായി മാറും. അടുത്ത 40 വര്‍ഷത്തേക്ക് ഈ തുറമുഖത്ത് നിന്ന് ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ് 26,500 കോടി രൂപ എന്ന വിപണി മൂല്യം നിര്‍ണയിച്ചത്. ബിസിനസ്സ് രംഗത്ത് പൊതുവെ അംഗീകരിക്കപ്പെട്ട മൂല്യനിര്‍ണയ തത്വങ്ങളും നിയമങ്ങളും പ്രകാരം ഇത് തികച്ചും ശരിയായ നടപടിക്രമമാണ്.
കേരള സര്‍ക്കാരിന്റെ അനുമതിയും നിയമപരമായ പ്രക്രിയകളും കേരള സര്‍ക്കാരുമായി 2015ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം നടത്തിപ്പുകാരായ അദാനി കമ്പനിയുടെ 25 ശതമാനത്തിലധികം ഓഹരികള്‍ കൈമാറാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനായി അദാനി കമ്പനി ഇപ്പോള്‍ കേരള സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം എം.എസ്.സി. കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. ഈ കരാര്‍ സമര്‍പ്പിക്കാതെ കേരള സര്‍ക്കാരിന് നയപരമായും നിയമപരമായും കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെയും നിയന്ത്രണാധികാരമുള്ള ഏജന്‍സികളുടെയും അംഗീകാരം വാങ്ങാനായി കമ്പനികള്‍ ഇത്തരം കരാറുകളാണ് സമര്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ അദാനി കമ്പനിയുടെ നടപടികള്‍ നിയമപരമായി ശരിയാണ്. എന്നാല്‍, കേരള മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചത്, ഓഹരി കൈമാറ്റ കരാര്‍ നിയന്ത്രണ അതോറിറ്റിയായ സെബിക്ക് നല്‍കുന്നതിന് മുന്‍പ് കേരള സര്‍ക്കാരിന് എന്തുകൊണ്ട് നല്‍കിയില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചാണ്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുപതിനായിരം കോടിയോളം രൂപ ഇനിയും നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുക കണ്ടെത്താനുള്ള ഉത്തരവാദിത്വം കരാറുകാരായ അദാനി കമ്പനിക്കാണ്. അന്തര്‍ദേശീയ തലത്തില്‍ 11 തുറമുഖങ്ങള്‍ വിജയകരമായി നടത്തുന്ന അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യമല്ല.
വിഴിഞ്ഞത്തിന്റെ ചരിത്രപരമായ പ്രാധാന്യം
കൊച്ചി തുറമുഖത്തിന് മുന്‍പേ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി നടന്ന പരിശ്രമങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജവംശമാണ് വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അക്കാലം മുതല്‍ക്കേ ഇവിടെ പായ്‌ക്കപ്പലുകള്‍ ഉപയോഗിച്ച് ചരക്ക് ഗതാഗതം നടത്തുകയും വിദേശ രാജ്യങ്ങളുമായി കച്ചവട ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. എട്ടാം നൂറ്റാണ്ട് മുതല്‍ ദക്ഷിണ ഭാരതം ഭരിച്ച ചോള രാജാക്കന്മാര്‍ 400 വര്‍ഷക്കാലം വിഴിഞ്ഞത്തെ ഒരു പ്രധാന വ്യാപാര കേന്ദ്രമായി ഉപയോഗിച്ചു. പിന്നീട് തിരുവിതാംകൂര്‍ ഭരിച്ച ധര്‍മ്മരാജാവ് (മഹാരാജ കാര്‍ത്തിക തിരുനാള്‍), ദിവാന്‍ രാജാ കേശവദാസിന്റെ നേതൃത്വത്തില്‍ 1760 മുതല്‍ വിഴിഞ്ഞത്തെ ഒരു പ്രധാന തുറമുഖമായി വികസിപ്പിക്കുകയും ഇവിടെ കപ്പല്‍ നിര്‍മ്മാണശാല ആരംഭിക്കുകയും ചെയ്തു. കടല്‍ മാര്‍ഗമുള്ള ചരക്ക് ഗതാഗതവും വിദേശ വ്യാപാരവും സജീവമാക്കിയ ഈ ഇടപെടലുകളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യരൂപം.
പ്രകൃതിദത്തമായ അനുകൂല ഘടകങ്ങള്‍
വിഴിഞ്ഞം തുറമുഖത്തിന്റെ വിജയത്തിന് സഹായിക്കുന്ന പ്രധാന ഘടകം പ്രകൃതി കനിഞ്ഞുനല്‍കിയ സവിശേഷതകളാണ്. 28 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ള കടല്‍ത്തീരമായതിനാല്‍ വലിയ തോതിലുള്ള ഡ്രഡ്ജിങ് (മണ്ണുമാറ്റല്‍) ഇവിടെ ആവശ്യമില്ല. ലോകത്തെ പ്രധാന കിഴക്ക്പടിഞ്ഞാറ് കപ്പല്‍ ഗതാഗത പാതയില്‍ നിന്നും വെറും 19 കിലോമീറ്റര്‍ മാത്രമാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. തിരുവനന്തപുരം നഗരത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞത്ത് സമുദ്രം താരതമ്യേന ശാന്തമാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മദര്‍ ഷിപ്പുകള്‍ക്ക് (വന്‍കിട ചരക്കുകപ്പലുകള്‍) പോലും സുരക്ഷിതമായി നങ്കുരമിടാന്‍ ഈ ആഴം സഹായിക്കുന്നു.
900 കപ്പലുകളുള്ള എം.എസ്.സി. കമ്പനിയുടെ ഏറ്റവും വലിയ ചരക്കുകപ്പലുകളില്‍ ഒന്നായ ‘എം.എസ്.സി. ടര്‍ക്കി’ അടുത്തിടെ വിഴിഞ്ഞത്ത് നങ്കുരമിടുകയുണ്ടായി. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിന് 24,346 ടിഇയു ചരക്ക് ശേഷിയുണ്ട്.
പണി പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തില്‍ നിന്നുള്ള അന്താരാഷ്‌ട്ര ചരക്ക് ഗതാഗതത്തിന്റെ 50 ശതമാനവും വിഴിഞ്ഞം വഴിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നത്. തുറമുഖ സംരക്ഷണത്തിനായുള്ള പുലിമുട്ടിന്റെ (കടല്‍ഭിത്തി) നീളം നാലര കിലോമീറ്ററാണ്. 74 മീറ്റര്‍ ഉയരത്തില്‍ വരെ കണ്ടൈനറുകള്‍ ഉയര്‍ത്താന്‍ ശേഷിയുള്ള, 92 മീറ്റര്‍ വ്യാപ്തിയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക എസ്ടിഎസ് സൂപ്പര്‍ പനാമക്സ് ക്രെയിനുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍ കണക്റ്റിവിറ്റിയും ഈ പദ്ധതിയുടെ ഭാഗമാണ്.
രാജ്യസുരക്ഷയും വിദേശ നിക്ഷേപവും
എം.എസ്.സി. കമ്പനിയുടെ വിദേശ നിക്ഷേപത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവര്‍ പ്രധാനമായും പറയുന്നത് രാജ്യസുരക്ഷയെയും കുത്തകാവകാശത്തെയും കുറിച്ചാണ്. എന്നാല്‍, അദാനിയും എം.എസ്.സി.യും തമ്മിലുള്ള ഓഹരി കൈമാറ്റ കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേരള സര്‍ക്കാരിന്റെ അംഗീകാരം മാത്രം പോരാ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ കര്‍ശനമായ സുരക്ഷാ അനുമതികള്‍ ആവശ്യമാണ്. കൂടാതെ, 2005ലെ പ്രത്യേക സാമ്പത്തിക മേഖല നിയമപ്രകാരം വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരവും, 13,000 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയും വേണം.
എം.എസ്.സി. കമ്പനിയുടെ എല്ലാ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ അന്വേഷണ ഏജന്‍സികളുടെയും പക്കലുണ്ട്. 2025 മെയ് 25ന് അറബിക്കടലില്‍ കേരള തീരത്തിനടുത്ത് വച്ച് എം.എസ്.സി.യുടെ ഒരു കപ്പല്‍ അപകടത്തില്‍പ്പെടുകയും കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിനടക്കുകയും ചെയ്തപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ഇതേക്കുറിച്ച് സര്‍ക്കാരിനും കോടതിക്കും കൃത്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളതാണ്.
2013ല്‍ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ നാവിക സേനയ്‌ക്കും കോസ്റ്റ് ഗാര്‍ഡിനുമായി പ്രത്യേക ബര്‍ത്തുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശം ഒരു പ്രത്യേക സാമ്പത്തിക മേഖല ആയതുകൊണ്ട് തന്നെ കേന്ദ്ര സുരക്ഷാ സേനകളുടെ നിരന്തര നിരീക്ഷണവും സംരക്ഷണവും ഇവിടെയുണ്ടാകും. അദാനി കമ്പനി 49% ഓഹരി പങ്കാളിത്തം എം.എസ്.സി.ക്ക് നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് ഒരിക്കലും അനുമതി നല്‍കില്ല.
ഭാരതത്തില്‍ വിപണിയിലെ കുത്തകകള്‍ നിയന്ത്രിക്കാന്‍ കൃത്യമായ നിയമങ്ങളും (Competition Act, 2002) അതോറിറ്റികളുമുണ്ട്. അതിനാല്‍ നിയമാനുസൃതം മാത്രം പ്രവര്‍ത്തിക്കാന്‍ അദാനി കമ്പനിയും എം.എസ്.സി. കമ്പനിയും ബാധ്യസ്ഥരാണ്. പണ്ട് കുരുമുളക് കച്ചവടത്തിന് വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി 1757ല്‍ ഭാരതത്തില്‍ ഭരണം പിടിച്ചെടുത്തത് അന്നത്തെ ഭരണാധികാരികളുടെ ഐക്യമില്ലായ്‌മയും വീഴ്ചകളും കൊണ്ടാണ്. ശക്തമായ ജനാധിപത്യവും ഭരണഘടനയുമുള്ള ഇന്നത്തെ ഭാരതത്തില്‍, 16 ലക്ഷം കോടിയിലധികം ആസ്തിയുള്ള അദാനി ഗ്രൂപ്പോ എം.എസ്.സി. കമ്പനിയോ ഭാവിയില്‍ രാജ്യം ഭരിക്കുമെന്ന് ഒരു രാജ്യസ്നേഹിയും ആശങ്കപ്പെടേണ്ടതില്ല.
അതുകൊണ്ട് തന്നെ, ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും കര്‍ശനമായ അനുമതികള്‍ക്ക് വിധേയമായി, വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി കമ്പനിയിലെ 49% ഓഹരികള്‍ എം.എസ്.സി. കമ്പനിക്ക് കൈമാറാനുള്ള അനുമതിയാണ് കേരള സര്‍ക്കാര്‍ നല്‍കേണ്ടത്. വിഴിഞ്ഞം തുറമുഖത്തിന്റെ വിജയകരമായ പ്രവര്‍ത്തനം രാജ്യത്തിന്റെയും കേരളത്തിന്റെയും സാമ്പത്തിക പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.
















