
ന്യൂദല്‍ഹി: മിസൈലുകള്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ സ്വകാര്യമേഖലയെ ഒരുക്കി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണികളും വിദേശ വിപണികളില്‍ ഇന്ത്യന്‍ മിസൈലുകളോടുള്ള താല്‍പര്യവും കാരണമാണ് ഉല്‍പാദനം വന്‍തോതില്‍ നടത്താന്‍ വേണ്ടി സ്വകാര്യമേഖലയെ ഏല്‍പിക്കുന്നത്. ഇതിന് വന്‍ നിക്ഷേപം ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇതിന് ശേഷിയില്ലാത്തതിനാലാണ് സ്വകാര്യമേഖലയെ ഇത് ഏല്‍പിക്കുന്നത്.
ഈ പദ്ധതിയനുസരിച്ച് മിസൈലുകളുടെ വികസനവും നിർമ്മാണവും പൂർണ്ണമായും സ്വകാര്യ ഇന്ത്യൻ കമ്പനികള്‍ക്ക് തുറന്നുനല്‍കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതുവരെ ഡി.ആർ.ഡി.ഒ (DRDO), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴില്‍ മാത്രം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തന്ത്രപ്രധാനമായ ഈ മേഖലയിലാണ് മോദി സർക്കാർ വൻ പരിഷ്കാരം കൊണ്ടുവരുന്നത്. ആദ്യപടിയായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച അത്യാധുനിക അസ്ത്ര മാർക്ക്-2 (Astra Mark 2) മിസൈലുകള്‍ നിർമ്മിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം ഉടൻ തന്നെ താല്പര്യപത്രം (RFP) പുറപ്പെടുവിക്കും.
ഐകോം (ICOMM), അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹിന്ദ്ര ഗ്രൂപ്പ് എന്നീ പ്രമുഖ ഇന്ത്യൻ വ്യവസായ ഭീമന്മാർ ഈ പദ്ധതിയില്‍ പങ്കാളികളാകുമെന്നാണ് സൂചന.ഇന്ത്യൻ സായുധ സേനകള്‍ക്ക് പുറമെ സൗഹൃദ വിദേശരാജ്യങ്ങളില്‍ നിന്നും മിസൈലുകള്‍ക്കായി വൻതോതില്‍ ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. ഡി.ആർ.ഡി.ഒയുടെ അസ്ത്ര മിസൈലുകള്‍ വാങ്ങാൻ ഇന്തോനേഷ്യ ഇതിനകം തന്നെ കടുത്ത താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി.ഡി.എല്ലിന് മാത്രം ഈ വൻ ഡിമാൻഡ് പൂർണ്ണമായി നിറവേറ്റാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയെക്കൂടി ഇതിലേക്ക് പങ്കാളികളാക്കുന്നത്.
ചൈനീസ് മിസൈലുകളെ ചെറുക്കാന്‍ വേണ്ടിയാണ് അസ്ത്ര വികസിപ്പിച്ചത്. ഇതിന് 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ സാധിക്കും.