ടെഹ് റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പത്തോളം മിസൈലാക്രമണങ്ങള്‍ നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ഖേഷ്ം ദ്വീപിൽ ആണ് ആക്രമണം നടത്തിയത്. എല്ലാ വ്യാപാര കപ്പലുകൾക്കും ഹോര്‍മുസ് കടലിടുക്ക് ജലപാത തുറന്നിട്ടിരിക്കുകയാണെന്ന് ഒരു വശത്ത് പറയുമ്പോഴാണ് മറുവശത്ത് യുഎസ് ആക്രമണങ്ങൾ നടത്തുന്നത്. എന്തായാലും അമേരിക്ക ഹോര്‍മുസ് കടലിടുക്കിനെ തൊട്ടതോടെ എങ്ങിനെയാണ് ഇറാന്‍ തിരിച്ചടിക്കുക എന്ന ആശങ്ക ഉയരുന്നു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ ആക്രമണം. അനധികൃതമായി പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ നടത്തിയ ഈ അമേരിക്കന്‍ വ്യോമാക്രമണത്തെ എങ്ങിനെയാണ് ഇറാന്‍ നേരിടുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
“ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതൽ 10 മുതൽ 11 വരെയായിരുന്ന ആക്രമണം. അമേരിക്കയുടെ പത്തോളം മിസൈലുകള്‍ ഖേഷ്ം ദ്വീപിൽ പതിച്ചു,” ഖേഷ്ം ടൗൺഷിപ്പ് ഗവർണർ ഹൊസൈൻ അമീർ തെയ്‌മൗരി ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസിയോട് (ഐആർഎൻഎ) പറഞ്ഞു, അതേസമയം ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും സൈനികരെയാണ് ലക്ഷ്യം വെച്ചതെന്നും ഇറാന്‍ പറഞ്ഞു.
ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനും ലക്ഷ്യമിട്ടിരുന്നു, ഒരാൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ദർ ലെംഗേയിലെ ഫറൂറിനെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നും ഇറാന്‍ വക്താവ് പറഞ്ഞു.
ഫെബ്രുവരി 28 ന് ആരംഭിച്ച സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപക്ഷവും കഴിഞ്ഞ മാസം ഒരു സമാധാന കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ ഇറാൻ ഒരു വ്യാപാര കപ്പലിനെ ലക്ഷ്യമിട്ടതിനെ തുടർന്നാണ് വെടിനിർത്തൽ അവസാനിച്ചത്. ഇത് മിഡിൽ ഈസ്റ്റിൽ പുതിയൊരു സംഘർഷത്തിന് കാരണമായി.
ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഒരു വിദേശ കപ്പലിനും തങ്ങളുടെ സൈന്യം “തിരിച്ചറിയാതെയും ട്രാക്ക് ചെയ്യാതെയും നിരീക്ഷിക്കാതെയും” അതിലൂടെ കടന്നുപോകാൻ കഴിയില്ലെന്നും ഇറാൻ വാദിക്കുന്നു. എന്നിരുന്നാലും, കടലിടുക്ക് ഒരു അന്താരാഷ്‌ട്ര ജലപാതയാണെന്നും “അത് അങ്ങനെ തന്നെ നിലനിർത്താൻ” തങ്ങളുടെ സൈന്യം അതിനടുത്തായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസും പറയുന്നു.
















