മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ ബൽരാജിനെ സസ്പെൻഡ് ചെയ്തു. വടകര സ്വദേശിയായ അധ്യാപകനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. നേരത്തെ ഈ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് അധ്യാപകന്റെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കണക്ക് അധ്യാപകനായ ബൽരാജ് വടികൊണ്ട് കുട്ടിയെ മർദ്ദിച്ചത്. വെള്ളിയാഴ്ച നടന്ന ഈ സംഭവത്തിൽ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയ്യാറായില്ലെന്നും, പകരം കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വിഷയത്തിൽ കുടുംബം ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
















