കൊച്ചി: കർണാടക ബെല്ലാരിയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വധിച്ച കേസിലെ
മുഖ്യപ്രതിയെ കൊച്ചി പള്ളുരുത്തിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. കുടക് സ്വദേശി അബ്ദുൾ നാസറാണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവിലെയും കൊച്ചിയിലെയും എൻഐഎ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത അബ്ദുൾ നാസറിനെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിൽ യുവമോർച്ച ജില്ലാ പ്രവർത്തക സമിതി അംഗവും വ്യാപാരിയുമായിരുന്ന പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് കർണാടക സർക്കാർ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അതിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിൽ ഇതുവരെ നിരവധി പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചന, ആയുധ ശേഖരണം, പ്രതികൾക്ക് അഭയം നൽകൽ, സാമ്പത്തിക സഹായം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പേരെ പ്രതിചേർത്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരാളായ അബ്ദുൾ നാസർ കൊലപാതകത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ വ്യാപക അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ കൊച്ചി പള്ളുരുത്തിയിൽ രഹസ്യമായി താമസിച്ചുവരുന്നതിനിടെയാണ് എൻഐഎയുടെ സംയുക്ത സംഘം ഇയാളെ പിടികൂടിയത്.
അതേ സമയം തന്നെ അബ്ദുൾ നാസറിന് ഒളിവിൽ കഴിയാൻ സഹായിച്ചവരെയും ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
















