പത്തനംതിട്ട: ഒരിക്കല്‍ ഉപേക്ഷിച്ച ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത് വന്‍ ഭൂമിക്കച്ചവടം ലക്ഷ്യമിട്ട്. പമ്പാ തീരത്തെ 1500 ഏക്കര്‍ വയല്‍ നികത്തി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പരിസ്ഥിതി മന്ത്രാലയ അനുമതി ലഭിക്കില്ലെന്ന് അറിയാവുന്നവരാണ് ഇതിനു പിന്നില്‍. പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് ഭൂമാഫിയയുടെ പ്രചാരണം മാത്രമാണെന്നും ആന്റോ ആന്റണി എംപിയും അബിന്‍ വര്‍ക്കി എംഎല്‍എയും ഇതു മനസിലാക്കിയാണ് പിന്തുണയ്‌ക്കുന്നതെന്നും വ്യക്തം.
കുറഞ്ഞത് 1400 ഏക്കറാണ് വിമാനത്താവളത്തിനാവശ്യം. തന്റെ കൈവശം 400 ഏക്കര്‍ ഭൂമിയുണ്ടെന്ന് ഏബ്രഹാം കലമണ്ണില്‍ പറയുന്നു. എന്നാല്‍ ആറന്മുള പുഞ്ചയില്‍ ഏബ്രഹാമിന് 232 ഏക്കറേയുള്ളെന്നും ഇതു മിച്ചഭൂമി കേസില്‍പ്പെട്ടുകിടക്കുകയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പദ്ധതിക്ക് 1200 ഏക്കര്‍ കൂടി വേണം. ഇത്രയും സ്ഥലം തുച്ഛ വിലയ്‌ക്കു സ്വന്തമാക്കി മറിച്ചുവില്‍ക്കാനാണ് ശ്രമം.
പദ്ധതിക്കായി വയല്‍ മേഖല കൂടാതെ, മാങ്കുന്ന്, തെച്ചിക്കാവുമല, പ്ലാങ്കുന്ന് എന്നീ കാവല്‍ മലകള്‍ക്കൂടി ഇടിച്ചുനിരത്തേണ്ടി വരും. പള്ളിമുക്കത്തുകാവ്, തെച്ചിക്കാവ് എന്നീ സര്‍പ്പക്കാവുകളും പിഴുതുമാറ്റപ്പെടും. നൂറിലധികം കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകും. അതിനാല്‍ ആറന്മുള പുഞ്ചയില്‍ ഒരുതരി മണ്ണുപോലും ഇനി ഏബ്രഹം കലമണ്ണില്‍ ചെയര്‍മാനായ മൗണ്ട് സിയോണ്‍ ഗ്രൂപ്പിനു നല്‍കില്ലെന്ന് നാട്ടുകാര്‍ ജന്മഭൂമിയോട് പറഞ്ഞു.
















