Kerala

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പഹല്‍ഹാം ആക്രമണമുണ്ടായ സമയത്താണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സനൂഫ് ദുബായില്‍ നിന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്:

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : മുഹമ്മദ് സനൂഫ് എന്ന യുവാവിനെ ദുബായില്‍ നിന്നും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉടന്‍ പൊലീസ് പൊക്കിയതിന് പിന്നില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി നടത്തിയ മാസങ്ങള്‍ നീണ്ട പോരാട്ടം. പഹല്‍ഹാം ആക്രമണമുണ്ടായ സമയത്താണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സനൂഫ് ദുബായില്‍ നിന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്:

“കാഫിറുകളെ കൊന്നത് നന്നായി. ഇന്ത്യയെ മറ്റുള്ളവര്‍ കാര്‍ക്കിച്ചു തുപ്പും, കശ്മീരിനെ ‍ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും.ഭാരതത്തില്‍ കടന്നു കയറി മുസ്ലിങ്ങള്‍ അല്ലാത്തവരെ എല്ലാം നശിപ്പിക്കും” – ഇതായിരുന്നു മുഹമ്മദ് സനൂഫിന്റെ പോസ്റ്റ്. ഇതാണ് അഥീന ഭാരതിയെ ചൊടിപ്പിച്ചത്.

ഇത് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത ശേഷം അഥീന ഭാരതി ആദ്യം എന്‍ഐഎയുമായി ബന്ധപ്പെട്ടെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ടാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നായിരുന്നു മറുപടി. അതോടെ അഥീന ഭാരതി തൊടുപുഴ ഡിവൈഎസ് പിയെ പരാതിയുമായി കണ്ടു. ഡിവൈഎസ് പി അത് ലോക്കല്‍ പൊലീസ് സ്റ്റേഷനായ മുട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

മുട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും മലപ്പുറത്ത് മുഹമ്മദ് സനൂഫിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ പരിശോധിച്ചു. ദാരിദ്ര്യമുള്ള കുടുംബത്തില്‍ നിന്നുള്ള യുവാവാണെന്നും മുസ്ലിം ലീഗുമായി ബന്ധപ്പെട്ട കുടുംബമാണെന്നാണ് അവിടെ നിന്നും പൊലീസുകാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. കടം വീട്ടാനാണ് ഇവനെ ദുബായിലേക്കയച്ചതെന്നും മാതാപാതിക്കള്‍ പറഞ്ഞതോടെ പൊലീസ് ഈ കേസ് അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്നതാണ്.

പൊലീസ് തന്റെ വീട്ടില്‍ വന്നത് അറിഞ്ഞ ശേഷവും മുഹമ്മദ് സനൂഫ് വീണ്ടും ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ വീണ്ടും വീണ്ടും പങ്കുവെയ്‌ക്കാന്‍ തുടങ്ങി. മാത്രമല്ല, സ്വന്തം പേരിലുള്ള അക്കൗണ്ട് മാറ്റി, പുതിയ പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് പുതിയ ഇന്ത്യാ വിരുദ്ധ കമന്‍റുകള്‍ പങ്കുവെയ്‌ക്കാന്‍ തുടങ്ങി. ഇതും പലരും അഥീന ഭാരതിക്ക് അയച്ചുകൊടുത്തു. ഈ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടെടുത്ത് അഥീന ഭാരതി പൊലീസിന് കൈമാറി. ഇതിന് ശേഷമാണ് മുട്ടം പൊലീസ് ഇത് കൂടുതല്‍ ഗൗരവമായി എടുത്തത്. അന്വേഷണത്തില്‍ ഇയാള്‍ക്ക് ചില തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇയാള്‍ നാട്ടിലെത്തിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചത്. അത് പ്രകാരമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മുഹമ്മദ് സനൂഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകാതെ യുഎപിഎ ചുമത്തുകയും ചെയ്തു.

സമാന ആശയക്കാരായ നിരവധി പേര്‍ കേരളത്തില്‍ മറഞ്ഞിിപ്പുണ്ടെന്ന് അഥീന ഭാരതി പറയുന്നു. മുഹമ്മദ് സനൂഫിന് തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. ഈ കേസ് എന്‍ഐഎയെ ഏല്‍പിക്കാനുള്ള നീക്കത്തിലാണ്. അതേസമയം, ഇത് രാജ്യദ്രോഹക്കുറ്റമല്ല, മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം മാത്രമാണെന്നാണ് മീഡിയ വണ്‍ എന്ന ടിവി ചാനല്‍ പറയുന്നതെന്നും എങ്ങിനെയാണ് ഈ ജമാ അത്തെ ഇസ്ലാമി മാധ്യമം സത്യങ്ങളെ വളച്ചൊടിക്കുന്നതെന്നും അഥീന ഭാരതി പറയുന്നു.