Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നിയമങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം. 2008ലെ വിഎസ് സര്‍ക്കാരിന്റെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിലെ പഴുതുകള്‍ മുതലാക്കാനാണ് കളക്ടറേറ്റില്‍ തിരക്കിട്ട ശ്രമം. നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് നിരോധനമുണ്ടെങ്കിലും പൊതു ആവശ്യങ്ങള്‍ക്കോ, വീട് പണിക്കോ നിലം നികത്താന്‍ വ്യവസ്ഥയുണ്ട്. ഈ ഇളവു മുതലാക്കാനാണ് ശ്രമം. കൃഷി ഭൂമി തരം മാറ്റാന്‍ ആര്‍ഡിഒയ്‌ക്കും സര്‍ക്കാര്‍ സമിതികള്‍ക്കുമാകും. എന്നാല്‍ പദ്ധതിയൊന്നും കാണിക്കാതെ ഏബ്രഹാം കലമണ്ണില്‍ 232 ഏക്കര്‍ നെല്‍വയല്‍ വാങ്ങിയത് ഭൂപരിഷ്‌കരണ നിയമ വിരുദ്ധമായതിനാല്‍ ഹൈക്കോടതിയില്‍ മിച്ചഭൂമി കേസുണ്ട്. ഇതില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും മുമ്പാണ് ഡ്രോണ്‍ നിരീക്ഷണം.

വിമാനത്താവളത്തിനു കണ്ടെത്തിയത് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ 2017 ആഗസ്ത് ഒന്നിനു കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. തുടര്‍ന്ന് ഏഴ് ഹെക്ടര്‍ (17.29 ഏക്കര്‍) സര്‍ക്കാര്‍ ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ ഏബ്രഹാം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. തുടര്‍ നടപടിയുണ്ടായില്ല. ഒന്‍പതു വര്‍ഷമായി കേസുണ്ട്. ഈ മാസം 16നും 30നും ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ വാദമുണ്ട്.

പരിസ്ഥിതി പ്രശ്നം കാട്ടിയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പൈതൃക ഗ്രാമസംരക്ഷണ സമിതി 2011 മുതല്‍ സമരം തുടങ്ങിയത്. മൂന്നു വര്‍ഷത്തെ സമരത്തിനൊടുവില്‍ 2013 ഏപ്രിലില്‍ പണികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. അംഗീകാരമില്ലാത്ത എന്‍വിറൊ കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെക്കൊണ്ട് സത്യവിരുദ്ധമായ പരിസ്ഥിതി റിപ്പോര്‍ട്ട് തയാറാക്കിയത് കാണിച്ചായിരുന്നു സ്റ്റേ. ഇപ്പോള്‍ അംഗീകാരമുള്ള സ്ഥാപനത്തിന്റെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയാറാക്കാനുള്ള നീക്കമാണ്.

ഡ്രോണ്‍ സര്‍വേ എഐ ചിത്രത്തിന്

ആറന്മുളയിലെ ഡ്രോണ്‍ സര്‍വേ എഐ ചിത്ര നിര്‍മാണത്തിന്. ആലുവ കാനറി ഡിജിറ്റലാണ് പുഞ്ചയുടെ ചിത്രം പകര്‍ത്തിയത്. പാടം നികത്തിയെങ്ങനെ പദ്ധതി സാധ്യമാക്കാമെന്ന് വിവിധ വകുപ്പുകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

വിമാനത്താവളത്തിന്റെ ചിത്രവും അവിടെ വിമാനമിറങ്ങുന്ന രംഗവും ഇവര്‍ തയാറാക്കും. പുഞ്ച മധ്യത്തിലെ തോടുകള്‍ നശിക്കാത്ത വിധം കോണ്‍ക്രീറ്റ് സ്ലാബിനാല്‍ കവചമുണ്ടാക്കുന്നത് എങ്ങനെയെന്നും പ്രളയത്തെ നേരിടാനുള്ള സംവിധാനങ്ങളും വിശദീകരിച്ചാകും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും എഐ ഇമേജുകളും വിവിധ വകുപ്പുകള്‍ക്കു നല്കുക. ആദ്യത്തെ പിഴവ് ഇക്കുറിയുണ്ടാകാതിരിക്കാനാണ് ശ്രമം.

Recent Posts