മുംബൈ ; ഇന്ന് അയോധ്യ രാമക്ഷേത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ കൂട്ടാളികൾ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ . അന്നത്തെ സർക്കാർ ഈ ഹീനമായ കുറ്റകൃത്യത്തിന് മുന്നിൽ നിശബ്ദ കാഴ്ചക്കാരായി നിന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്‌ട്ര നിയമസഭയിലായിരുന്നു ഏക്നാഥ് ഷിൻഡെയുടെ ഈ പരാമർശം . ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലെ നേതാക്കൾ അയോധ്യ രാമക്ഷേത്രത്തിലെ വഴിപാട് മോഷണത്തെ കുറിച്ച് വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അയോധ്യയിൽ സംഭവിച്ചതിനെ ആർക്കും പിന്തുണയ്‌ക്കാൻ കഴിയില്ലെന്നും, രാമഭക്തരുടെ കഷ്ടപ്പാടുകളെക്കുറിച്ച് സർക്കാരിന് പൂർണ്ണമായി അറിയാമെന്നും ഏകനാഥ് ഷിൻഡെ മറുപടിയിൽ വ്യക്തമാക്കി.
മോദിയുടെയും യോഗിയുടെയും ഭരണത്തിൻ കീഴിൽ ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഴയ വാർത്താ റിപ്പോർട്ടുകളിൽ നിന്നുള്ള ക്ലിപ്പിംഗുകൾ ചൂണ്ടിക്കാണിച്ച് കൊണ്ട് തന്നെ ഉപമുഖ്യമന്ത്രി സഭയിൽ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റിന്റെ സംഭാവനപ്പെട്ടി കൊള്ളയടിച്ച വിവരം ഉന്നയിച്ചു. അന്നത്തെ സർക്കാർ എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ല എന്നും അദ്ദേഹം ചോദിച്ചു. ഈ ആരോപണങ്ങൾ താൻ കെട്ടിച്ചമച്ചതല്ലെന്നും, മറിച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് നിതിൻ കിലെദാർ ഒരു പത്രസമ്മേളനത്തിലൂടെ മുഴുവൻ അഴിമതിയും വസ്തുതകളും പൊതുജനങ്ങൾക്ക് മുന്നിൽ ഔപചാരികമായി അവതരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധിവിനായക സംഭാവനപ്പെട്ടി കൊള്ളയടിക്കൽ ഇതാണോ ഉദ്ധവ് താക്കറെയുടെ ഹിന്ദുത്വം? സവർക്കറെ മാപ്പുസാക്ഷി എന്ന് വിളിക്കുന്ന കോൺഗ്രസ് നേതാക്കളുടെ മടിയിൽ ഇരിക്കുന്നതാണോ നിങ്ങളുടെ ഹിന്ദുത്വം, പാൽഘറിൽ നിരപരാധികളായ സാധുക്കൾ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ മൗനം പാലിക്കുന്നതാണോ നമ്മുടെ ഹിന്ദുത്വം , വോട്ടിനുവേണ്ടി മാത്രം തീവ്രവാദികളുടെ പിന്തുണക്കാരെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ കൊണ്ടുവരികയും തിരഞ്ഞെടുപ്പ് സമയത്ത് പാകിസ്ഥാൻ പതാകകൾ വീശുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്നതാാണോ നിങ്ങളുടെ ഹിന്ദുത്വം എന്നും ഏക്നാഥ് ഷിൻഡെ ചോദിച്ചു.
















