Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് കാട്ടി തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണത്തെ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയില്‍.കാപ്പ കേസ് ചുമത്തിയതിനാല്‍ ജാമ്യം അനുവദിച്ചാല്‍ മാത്രമേ തിരുവനന്തപുരത്തെത്തി സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് സുഗതന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സുഗതന് താത്കാലിക ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.എങ്കില്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച് കൂടേ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതനെതിരെയുളള രണ്ട് കേസുകളില്‍ നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പ ചുമത്തിയതിനാല്‍ ഹൈക്കോടതി അനുമതി ഉണ്ടെങ്കിലേ സത്യപ്രതിജ്ഞ നടത്താനാകൂ.

കാപ്പ കേസില്‍ രാഷ്‌ട്രീയപ്രേരിതമായി കുടുക്കിയതിനാല്‍ വിയ്യൂര്‍ ജയിലിലാണ് ഇപ്പോള്‍ സുഗതന്‍. നേരിയ ഭൂരിപക്ഷത്തില്‍ ബി ജെ പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം അട്ടിമറിക്കാനാണ് സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജഞ ചെയ്ത 20 ബി ജെ പി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം 19 പേരും വീണ്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.എന്നാല്‍ രാഷ്‌ട്രീയ വൈരാഗ്യം വച്ച് കാപ്പ കേസില്‍ കുടുക്കിയ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. സി പി എം കൗണ്‍സിലര്‍ എസ് പി ദീപക്കാണ് അവരവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ പേരില്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ഹൈന്ദവവിശ്വാസങ്ങള്‍ക്കെതിരെയുളള സി പി എം നീക്കം ഇതേപോലെ സ്വന്തം വിശ്വാസപ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഇതരമത വിശ്വാസികളോട് സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

 

Recent Posts