
ന്യൂദല്‍ഹി: എഥനോൾ കലർന്ന ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിൻ കേടുവരുത്തുമെന്നും പ്രാണികളെ ആകർഷിക്കുമെന്നും വാഹന ഇൻഷുറൻസ് അസാധുവാക്കുമെന്നും കരിമ്പിൻ നീര് നേരിട്ട് ഇന്ധനത്തിൽ കലർത്തുന്നതാണെന്നുമുള്ള പ്രചാരണങ്ങളെ തള്ളി ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ISMA) . ഇത്തരം അവകാശവാദങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് സംഘടന വ്യക്തമാക്കി.
കേട്ടുകേൾവികൾക്ക് പിന്നാലെ പോകാതെ ശാസ്ത്രീയ തെളിവുകൾ, പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ, ഔദ്യോഗിക വിശദീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വേണം പൊതുജനങ്ങളും മാധ്യമങ്ങളും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനെന്നും സംഘടന പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ, വാഹന നിർമ്മാതാക്കൾ, ഇന്ധന പരിശോധനാ ഏജൻസികൾ എന്നിവരുമായി സഹകരിച്ച് ശാസ്ത്രീയമായി സാധൂകരിക്കുകയും കർശനമായി പരിശോധിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇ20 ഇന്ധനം അവതരിപ്പിച്ചതിനുശേഷം ഇതുവരെ എഞ്ചിൻ തകരാറിലായതോ വാഹനങ്ങൾ കേടായതോ ആയ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു. ഫ്യുവൽ ഗ്രേഡ് എഥനോൾ ഉത്പാദിപ്പിക്കുന്നത് ഫെർമെന്റേഷൻ, ഡിസ്റ്റിലേഷൻ തുടങ്ങിയ വ്യാവസായിക പ്രക്രിയകളിലൂടെയാണെന്നും അതിനാൽ അതിന് അതിന്റെ യഥാർത്ഥ കാർഷിക അസംസ്കൃത വസ്തുക്കളുടെ സ്വഭാവം ഉണ്ടാകില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. കരിമ്പിൻ നീര്, ശർക്കരപ്പാവ്, പൊടിയരി, ചോളം എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. ഇത് ഇന്ധനത്തിൽ കലർത്തുന്നതിന് മുൻപ് കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി (FIPI), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവയുൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഇ20 ഇന്ധനത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെന്ന് ഇസ്മ ചൂണ്ടിക്കാട്ടി.
വാഹനം കേടാകുമെന്ന തരത്തിലുള്ള ആശങ്കകൾ വെറും കേട്ടുകേൾവികളിൽ നിന്നും തെറ്റായ വിവരങ്ങളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും ഉണ്ടാകുന്നതാണെന്ന് ഈ സംഘടനകൾ വ്യക്തമാക്കി. ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ തന്നെ അത് വളരെ നിസ്സാരമാണെന്ന് വ്യവസായ പ്രതിനിധികൾ സമ്മതിച്ചു. അതോടൊപ്പം പുക മലിനീകരണം കുറയ്‌ക്കുക, എണ്ണ ഇറക്കുമതി കുറയ്‌ക്കുക, വിദേശനാണ്യം ലാഭിക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയിൽ ഇ20 ഇന്ധനം വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.