Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിഎസ്‌സിയില്‍ നടക്കുന്ന അഴിമതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്.
ലോക്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച് പിഎസ്‌സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ തനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പിഎസ്‌സിയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് മനുപ്രസാദ് ആരോപിച്ചു. പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും നിയമിച്ച് പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റിയ ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് പിഎസ്‌സി ചെയര്‍മാനോട് ഒരു ചോദ്യംപോലും ചോദിക്കാന്‍ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാട് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

പിഎസ്‌സി വിഷയത്തില്‍ പരിഹാരമുണ്ടാകുകയും പിഎസ്‌സി ശുദ്ധീകരിക്കപ്പെട്ട് അതിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കുന്നതുവരെ യുവമോര്‍ച്ച സമര രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ അടങ്ങിയ നിവേദനം ആര്‍ലേക്കര്‍ക്ക് യുവമോര്‍ച്ച നല്‍കി. വി. മനുപ്രസാദ്, വൈസ് പ്രസിഡന്റ് കെ. ഷിജില്‍, ട്രഷറര്‍ റിഷഭ് മോഹന്‍, തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റ് ചൂണ്ടിക്കല്‍ ഹരി തുടങ്ങിയവരാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.