ലക്നൗ ; അടുത്തിടെയാണ് മധ്യപ്രദേശ് വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്തി വിജ്ഞാപനം പുറത്ത് വന്നത് . ഇപ്പോഴിതാ ഉത്തർപ്രദേശിലും സമാനരീതിയിൽ വഖഫ് ബോർഡ് പുനസംഘടിപ്പിക്കുകയാണ്. പുതിയ സുന്നി വഖഫ് ബോർഡിൽ രണ്ട് ഹിന്ദുക്കളും, രണ്ട് മുസ്ലീം സ്ത്രീകളും പസ്മാന്ദ മുസ്ലീങ്ങളും ഉൾപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. വഖഫ് ബോർഡിന്റെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനാണ് സർക്കാർ നീക്കം.
ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡിന്റെ കാലാവധി മാർച്ചിലാണ് അവസാനിച്ചത് . ഷിയ വഖഫ് ബോർഡിന്റെ കാലാവധി ഒക്ടോബറിൽ അവസാനിക്കും. രണ്ട് ബോർഡുകളുടെയും പുനഃസംഘടനയ്‌ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സർക്കാരിന്റെ പദ്ധതി പ്രകാരം, സുന്നി വഖഫ് ബോർഡിൽ ആകെ 11 അംഗങ്ങൾ ഉണ്ടാകും . ഒരു ചെയർപേഴ്‌സണും പത്ത് അംഗങ്ങളും. ഈ 11 അംഗങ്ങളിൽ രണ്ട് അമുസ്ലിം അംഗങ്ങൾ, രണ്ട് മുസ്ലീം സ്ത്രീകൾ, പസ്മാന്ദ മുസ്ലീങ്ങൾ എന്നിവരും ഉൾപ്പെടും.
പുതിയ ബോർഡ് രൂപീകരിച്ചതിനുശേഷം വഖഫ് ബോർഡിന്റെ മാനേജ്‌മെന്റിൽ കൂടുതൽ സുതാര്യത ഉണ്ടാകുമെന്നും അതിന്റെ പ്രവർത്തനം മുമ്പത്തേക്കാൾ കാര്യക്ഷമമാകുമെന്നും സർക്കാർ പറയുന്നു. അതേസമയം ഈ തീരുമാനത്തിനെതിരെ പ്രത്യേകിച്ച് സ്ത്രീകളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ വഖഫ് സ്വത്തുക്കളുടെ എണ്ണവും വളരെ വലുതാണ്. സർക്കാർ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ആകെ 2,32,547 വഖഫ് സ്വത്തുക്കളുണ്ട്. ഇതിൽ 2,17,161 സ്വത്തുക്കൾ സുന്നി വഖഫ് ബോർഡിന് കീഴിലും 15,386 സ്വത്തുക്കൾ ഷിയാ വഖഫ് ബോർഡിന് കീഴിലുമാണ്. അതേസമയം, ഇതുവരെ 92,000-ത്തിലധികം വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















