ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സഹനത്തിന്റെ, സമരത്തിന്റെ, സേവനത്തിന്റെ, പതിറ്റാണ്ടുകള്‍. സ്വതന്ത്ര ഭാരതം കണ്ട ഒരുപാട് ചരിത്രങ്ങളോടൊപ്പം നടക്കാനും സാക്ഷ്യം വഹിക്കാനും വിദ്യാര്‍ത്ഥി പരിഷത്തിന് സാധിച്ചു. 1947 ല്‍ സ്വാതന്ത്ര്യം നേടിയ രാഷ്‌ട്രത്തിന്റെ ശക്തിസ്രോതസ്സുകളായ യുവസമൂഹത്തിന് വഴികാട്ടിയാവുക എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് എബിവിപി രൂപീകൃതമാവുന്നത്. 1948 ല്‍ പ്രവര്‍ത്തനമാരംഭിച്ച് 1949 ജൂലൈ 9 ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാഷ്‌ട്രീയത്തിനുമപ്പുറം രാഷ്‌ട്രമാണ് പ്രധാനം എന്ന ഉറച്ച ബോധ്യമാണ് എബിവിപി പ്രവര്‍ത്തകരെ മുന്നോട്ട് നയിക്കുന്നത്. ആ കാഴ്ചപ്പാടാണ് എബിവിപിയെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമാക്കി മാറ്റിയതും.
കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി യുവാക്കളെ ദേശീയതയിലേക്ക് ആകര്‍ഷിക്കുന്നതില്‍ എബിവിപി പ്രധാനപങ്ക് വഹിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ചിന്തകളും ആദര്‍ശങ്ങളും പിന്തുടര്‍ന്ന് രാഷ്‌ട്ര നിര്‍മാണത്തിന്റെ പാതയിലാണ് ഈ പ്രസ്ഥാനം സഞ്ചരിക്കുന്നത്. ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ പൗരന്‍ എന്ന പൊതുബോധത്തെ തിരുത്തി ‘ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍’ എന്ന ആശയമാണ് സംഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. കലാലയങ്ങളില്‍ ദേശീയതയുടെ, രാജ്യസ്‌നേഹത്തിന്റെ, ചങ്കുറപ്പിന്റെ, അതിജീവനത്തിന്റെ പോരാട്ടവീര്യമുള്ള ‘സിംഹവിക്രമശാലികളായ’ പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ എബിവിപിക്ക് സാധിച്ചിരിക്കുന്നു.
എബിവിപിയുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് സഹായഹസ്തവുമായി കടന്നു ചെല്ലുന്നു. ക്രിയാത്മകമായ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് പതിനാറോളം വിങ്ങുകള്‍ പ്രവര്‍ത്തിക്കുന്നു. ‘സ്റ്റുഡന്റ് ഫോര്‍ സേവ” (എസ്എഫ്എസ്) സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ എസ്എഫ്എസിന്റെ നേതൃത്വത്തില്‍ ”ഋതുമതി അഭിയാന്‍” എന്ന പേരില്‍ ആര്‍ത്തവ ശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരണവും നാപ്കിന്‍ വിതരണവും നടന്നുവരുന്നു. സ്റ്റുഡന്റ് ഫോര്‍ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്‌ട്രവിരുദ്ധ ശക്തികള്‍ വേരോട്ടമുണ്ടാക്കി ആ പ്രദേശങ്ങള്‍ രാജ്യത്തിന്റെ ഭാഗമല്ല എന്ന ആശയം വിതറിയ കാലം, ആ വിഘടനവാദത്തെ ക്രിയാത്മകമായി നേരിട്ടത് എബിവിപിയാണ്. രാഷ്‌ട്രവിരുദ്ധ ശക്തികളെ നേരിടാനും ദേശീയോദ്ഗ്രഥനം സാധ്യമാക്കാനും എബിവിപി ആരംഭിച്ച ‘സ്റ്റുഡന്റ്‌സ് എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിംഗ്’ SEIL എന്ന ആശയത്തിലൂടെ സാധിച്ചു. അതുവഴി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയ കാഴ്ചപ്പാട് വളര്‍ത്താനും വിഘടനവാദ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനും സാധിച്ചു. കഴിഞ്ഞ 50-ല്‍ ഏറെ വര്‍ഷമായി ടഋകഘ യാത്ര വളരെ മികച്ച രീതിയില്‍ തുടരുന്നു. സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും ”സവിഷ്‌കാര്‍”, എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മെഡിവിഷന്‍, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജിജ്ഞാസ, റിസര്‍ച്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശോദ്, അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അഗ്രിവിഷന്‍ തുടങ്ങിയവ വിവിധ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പി
ന്തുണ നല്‍കുന്നു. ഇതിലൂടെ വര്‍ക്ക് ഷോപ്പുകളും അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്‌ക്കുന്നതിനും ജോബ് പ്ലേസ്‌മെന്റ് ഉള്‍പ്പടെ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എബിവിപിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
സമരതീക്ഷ്ണമാണ് എബിവിപിയുടെ ചരിത്രം. ജീവിതത്തില്‍ അഭിമാനവും, ആത്മവിശ്വാസവും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷിയും, പോരാട്ടവീര്യവും എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. അങ്ങനെ ഭാരതീയ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കി. ഇന്ന് എബിവിപിക്കാരനായ പ്രധാനമന്ത്രിയെയും, ഉപരാഷ്‌ട്രപതിയെയും, നിരവധി മുഖ്യമന്ത്രിമാരെയും ഗവര്‍ണര്‍മാരെയും സൃഷ്ടിക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞു. അധികാര ലാളനയില്‍ നിന്നും ഒഴിഞ്ഞ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ എബിവിപി നല്‍കിയ ഊര്‍ജത്തില്‍ ജീവിതവിജയം കൈവരിച്ച പതിനായിരക്കണക്കിന് പേരെ കാണാന്‍ കഴിയും. നിരവധി പേരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ കരുത്തിലാണ് എബിവിപിയുടെ വളര്‍ച്ച. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രസ്ഥാനത്തെ വളര്‍ത്താന്‍ വേണ്ടി ജീവന്‍ നല്‍കിയ വീര ബലിദാനികളുടെ ഓര്‍മകള്‍ക്കു മുന്നില്‍ സംഘടനയുടെ ഓരോ പ്രവര്‍ത്തകനും എന്നും പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്.
90 കളില്‍ കശ്മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നു തീവ്രവാദികള്‍ ഫത്വ ഇറക്കി. അതിനെതിരെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് എബിവിപി നടത്തിയ കശ്മീര്‍ ചലോ അഭിയാന്‍ അങ്ങേയറ്റം സാഹസികവും ദേശസ്‌നേഹം നിറഞ്ഞതുമായിരുന്നു.
കിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി വന്‍തോതില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഉണ്ടായ സമയത്ത് ‘ചലോ ചിക്കന്‍ നെക്ക്’ എന്നപേരില്‍ ലക്ഷങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധമറിയിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി ‘ചലോ കേരള’ എന്ന പേരില്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രതിഷേധസംഗമം നടത്തി. വന്ദേമാതരം ഭാരതത്തിന്റെ ദേശീയഗീതമായി അംഗീകരിച്ചത് എബിവിപിയുടെ പോരാട്ടത്തിലൂടെയാണ്. 18 തികഞ്ഞവര്‍ക്ക് വോട്ടവകാശം നല്‍കാന്‍ വേണ്ടിയും സാമ്പത്തിക അസമത്വം ഒഴിവാക്കാന്‍ യൂണിഫോമിനുവേണ്ടിയും തെരുവിലിറങ്ങി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്‍പന്തിയില്‍ നിന്ന പ്രസ്ഥാനമാണ് എബിവിപി.
അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരിച്ച ഏക വിദ്യാര്‍ഥി സംഘടന എബിവിപിയാണ്. ജെപി മൂവ്‌മെന്റിന്റെ നെടുംതൂണ്‍ ആയിരുന്ന എബിവിപി
യുടെ തീപ്പന്താങ്കിത കാവിപ്പതാകയുടെ തണലിലാണ് ഇന്ദിരാ ഫാസിസത്തിനെതിരെ മധ്യേന്ത്യയിലെ കലാലയങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ സമരമുഖത്തേക്കു ചാടിയിറങ്ങിയത്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ജയില്‍വാസമനുഷ്ഠിച്ചത്.
ഏറ്റവും സമീപകാലത്തെ എടുത്തു പറയേണ്ട സമരം കേരളത്തിലാണ് നടന്നത്. രാഷ്‌ട്രീയാന്ധത ബാധിച്ച് കേരളത്തില്‍ പിഎം ശ്രീ നടപ്പിലാക്കില്ലെന്ന് തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ പോരാട്ടം നടത്താനും വിജയിപ്പിക്കാനും എബിവിപിക്ക് സാധിച്ചു.
2025 ഏപ്രില്‍ 18ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വര പ്രസാദിന്റെ നേതൃത്വത്തില്‍ എബിവിപി പ്രതിനിധി സംഘം, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ നേരില്‍ കണ്ട്, കേരളവും പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി ഒപ്പുവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നല്‍കിയതാണ്. ചില ഘടകകക്ഷികള്‍ എതിര്‍ക്കുന്നുണ്ടെന്നും അവരെ വിശ്വാസത്തിലെടുത്തു കൊണ്ട് എത്രയും വേഗം കേരളവും ആ പദ്ധതിയുടെ ഭാഗമാകാന്‍ ശ്രമിക്കുമെന്നാണ് അന്ന് മന്ത്രി മറുപടി നല്‍കിയത്. രണ്ടുമാസം കഴിഞ്ഞിട്ടും അനുകൂല തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ്, ജൂണ്‍ 17ന് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമരം ശക്തമാക്കുമെന്ന് എബിവിപി പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമായതോടെ, പാര്‍ട്ടിക്കാരെ ഇറക്കി എബിവിപി സംസ്ഥാന സെക്രട്ടറിയെ കായികമായി ആക്രമിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതിന് കേരളം സാക്ഷിയാണ്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തില്‍, മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തപ്പോള്‍, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനുവേണ്ടി ‘പി. എം. ശ്രീ’ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ഏക വിദ്യാര്‍ഥി സംഘടന എബിവിപി ആണ്.
രാഷ്‌ട്രത്തിന്റെ നാഡീ ഞരമ്പുകളായ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് തീപ്പന്താങ്കിത കാവിപ്പതാക ഉയര്‍ന്നുയര്‍ന്നു പറക്കുന്നു. രാജ്യമൊട്ടാകെ 1500 ല്‍ അധികം മുഴുവന്‍സമയ പ്രവര്‍ത്തകരാണ് എബിവിപിയ്‌ക്കുള്ളത്. 22 ഓളം രാജ്യങ്ങളില്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് എന്ന പേരില്‍ എബിവിപി പ്രവര്‍ത്തിക്കുന്നു. 78 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് എബിവിപിയില്‍ അംഗങ്ങളാണ്.
”ജ്ഞാനം ശീലം ഏകത” എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്‌ട്രത്തിന്റെ കരുത്തായി എബിവിപി അതിന്റെ ”ധ്യേയയാത്ര” അനുസ്യൂതം തുടരുകയാണ്.
















