ജക്കാര്‍ത്ത: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതമാണെന്നും ഇത് രാജ്യത്തെ ആഗോള വളര്‍ച്ചയുടെ ഒരു പ്രധാന ചാലകശക്തിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാര്‍ത്തയില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ 140 കോടി ജനങ്ങളുടെ ചലനാത്മകമായ ആഗ്രഹങ്ങളായി കാണണം. ‘വികസിത ഭാരതം 2047’, ‘ഇന്തോനേഷ്യ എമാസ് 2045’ എന്നീ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം പ്രവാസി സമൂഹത്തെ ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയിലും ആസിയാന്‍ മേഖലയിലും പുരോഗതിയും സമൃദ്ധിയും കൊണ്ടുവരുന്നതിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതവും ഇന്തോനേഷ്യയും രണ്ട് സഹസ്രാബ്ദത്തിലേറെയായി സാംസ്‌കാരിക രംഗത്തും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും അടുത്തബന്ധം പങ്കിടുന്നു. ഇന്ന് ഇന്തോനേഷ്യയില്‍ ഏകദേശം 1,50,000 ഭാരത വംശജരും 15,000ത്തോളം പ്രവാസി ഭാരതീയരും താമസിക്കുന്നുണ്ട്. ഭാരതസമൂഹം ഇന്തോനേഷ്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ബഹുസാംസ്‌കാരിക സമൂഹത്തിനും വിലയേറിയ സംഭാവനകള്‍ നല്‍കുന്നത് തുടരുകയും ഭാരതവും ഇന്തോനേഷ്യയും തമ്മിലുള്ള മൂല്യവത്തായ കണ്ണിയായി വര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ഇന്തോനേഷ്യയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സജീവ പാലമായി വര്‍ത്തിക്കുന്നതിനും ഭാരത പ്രവാസിസമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.
പരസ്പര വിശ്വാസം, പങ്കിട്ട പൈതൃകം, സമുദ്ര ബന്ധങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായി ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഭാരതത്തിന്റെ ഉറച്ച പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുരാതന സാംസ്‌കാരിക ബന്ധങ്ങള്‍ എടുത്തുകാണിച്ച മോദി ബാലി യാത്ര, വെശാക് തീര്‍ത്ഥാടനം, നളന്ദ സര്‍വകലാശാലയിലൂടെയുള്ള ആധുനിക ബന്ധങ്ങള്‍ തുടങ്ങിയ പാരമ്പര്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള വൈവിധ്യമാര്‍ന്നതും ഊര്‍ജസ്വലവുമായ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. പ്രബോവോയുടെ മഹനീയ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെ ഒരു മികച്ച നേതാവെന്നും ഭാരതത്തിന്റെ യഥാര്‍ത്ഥ സുഹൃത്തെന്നും വിശേഷിപ്പിച്ചു.
















