കല്‍പ്പറ്റ: മഴക്കാലം എത്തുന്നതോടെ വയനാട്ടിലെ മലയോര ഗ്രാമങ്ങള്‍ ഭീതിയിലാകും. കഴിഞ്ഞ അടുപ്പിച്ചുള്ള വര്‍ഷങ്ങളില്‍ വന്‍ ദുരന്തങ്ങളാണ് വയനാട് നേരിടേണ്ടി വന്നത്.
2019ല്‍ പുത്തുമല ഉരുള്‍ ദുരന്തത്തിന്റെയും 2024ല്‍ ചൂരല്‍മല ദുരന്തത്തിന്റെയും കണ്ണുനീര്‍ ഇന്നും തോര്‍ന്നിട്ടില്ല. ഇതിന് പുറമേ മുട്ടില്‍മലയിലും മക്കിമലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലുകളിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വയനാട്ടില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കടന്നുകയറ്റത്തോടെയാണ് സ്ഥിതി ഇത്രയും ഗുരുതരമായത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലാണ് വയനാട് ഇത്രയും വലിയ പ്രകൃതി ദുരന്തങ്ങല്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. പശ്ചിമഘട്ട മലനിരകളിലെ അതീവ സംരക്ഷിത മേഖലയാണ് വയനാട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് പല സ്ഥലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മേപ്പാടി, വടുവഞ്ചാല്‍, ചൂരല്‍മല, അട്ടമല തുടങ്ങിയ സ്ഥലങ്ങളില്‍ മലമുകളില്‍ ബഹുനില കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്. ഇതില്‍ പലതും അനധികൃതമായാണ് നിര്‍മ്മാണ അനുമതി നേടിയതെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണത്തിന് പുറമേ വന്‍രീതിയിലുള്ള മരംമുറിയാണ് പലയിടങ്ങളിലും നടന്നത്. ഇതും പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കൊള്ളരുതായ്‌മകള്‍ കാരണം മണ്ണില്‍ ചവിട്ടി നിന്ന വയനാടന്‍ ജനതയ്‌ക്ക് ഇന്ന് മണ്ണിനാല്‍ തന്നെ മുറിവേല്‍ക്കുകയാണ്. കള്ളാടി മണ്ണിടിച്ചില്‍ ദുരന്തവും ഇത്തരത്തില്‍ മനുഷ്യ നിര്‍മ്മിതം തന്നെയാണ്. പ്രകൃതി സംരക്ഷണത്തില്‍ ഉറച്ച് നിന്നുകൊണ്ടുള്ള വികസനമാണ് വയനാടിന് വേണ്ടത്.
അതേസമയം തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മധ്യപ്രദേശ് സ്വദേശി ഒാപ്പറേറ്റര്‍ ചന്ദ്രബാന്‍, സിവില്‍ ഫോര്‍മാന്‍ ബീഹാര്‍ സ്വദേശി ബികാഷ് കുമാര്‍, മറ്റൊരു തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ എന്നിവരാണ് മരിച്ചത്. പദ്ധതി പ്രദേശത്തെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍, സുരക്ഷാ ജീവനക്കാര്‍, മേല്‍നോട്ട ചുമതലയിലുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിഥി തൊഴിലാളികളായ ഹീരാകുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സജ്ജയ് ഠാക്കൂര്‍ (35), തന്മയ് ഘോഷ് (28), രജനീസ് എച്ച്. (27), കൂടമ്മാള്‍ (37), കുഞ്ചു (39) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. തുരങ്കപാതക്കായി നീക്കിയ മണ്ണും സമീപത്ത കുന്നിടിഞ്ഞ മണ്ണും ചേര്‍ന്ന് മീനാക്ഷി പാലത്തിലേക്ക് കുത്തിയൊലിച്ചെത്തുകയായിരുന്നു. പാലത്തിലുണ്ടായിരുന്ന ടാങ്കര്‍ ലോറിയും സമീപത്തുണ്ടായിരുന്നവരും മണ്ണിനൊപ്പം ഒലിച്ച് പാലത്തിന്റെ മറുതലയ്‌ക്കലെത്തി. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും അവര്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു. മണ്ണില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ സ്‌നിഫര്‍ നായകളെ എത്തിച്ച് പരിശോധന നടത്തുന്നുണ്ട്. പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരല്‍മല പള്ളി ഹാളിലും ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്റെ 30 അംഗ സംഘം വീതം വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ തൃശൂരില്‍ നിന്ന് എന്‍ഡിആര്‍എഫിന്റെ സംഘത്തെ കോഴിക്കോട്ടേക്കും വിന്യസിച്ചിട്ടുണ്ട്. പാണ്ടിക്കാട് നിന്ന് എസ്ഡിആര്‍എഫിന്റെ 50 അംഗ സംഘത്തെയും നിയോഗിച്ചു. ആത്മ, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ 100 അംഗ ടീമും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്സിന്റെ 100 അംഗ സംഘത്തെ സ്റ്റാന്‍ഡ്‌ബൈയായി നിര്‍ത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
















