India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം . “ ഇന്ത്യ ഇരുട്ടിന്റെ മറവിൽ ആയിരക്കണക്കിന് കുടിയേറ്റക്കാരെ പുറത്താക്കുന്നു” എന്ന തലക്കെട്ടിലാണ് ആൻഡ്രസ് ഷിപാനി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് . ബംഗാളിൽ നിന്നും ബംഗ്ലാദേശികളെ പുറത്താക്കാനുള്ള തീരുമാനത്തെയാണ് ലേഖനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

പരമാധികാര രാഷ്‌ട്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളെ , അയൽരാജ്യത്തു നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റം തടയുന്നതിനായി എടുത്ത തീരുമാനങ്ങളെയാണ് ലേഖനം എതിർക്കുന്നത് .നിയമം ലംഘിച്ച് ഇന്ത്യയിൽ പ്രവേശിച്ചവരെയല്ല, നിയമാനുസൃത പൗരന്മാരെയാണ് പുറത്താക്കുന്നതെന്ന് വരുത്തി തീർക്കാനാണ് ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

“ അതിർത്തി കടന്ന് ആളുകളെ തള്ളിവിടുന്നത് തടയാൻ ബംഗ്ലാദേശ് അതിർത്തി കാവൽക്കാർ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു . ഇന്ത്യയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യൻ പക്ഷം ഇരുട്ടിന്റെ മറവിൽ പ്രവർത്തിക്കുന്നുവെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥർ പറയുന്നു . മെയ് മാസത്തിൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഈ രീതി കൂടുതൽ ശക്തമായി.“ എന്നും ലേഖനത്തിൽ പറയുന്നു.

“അവർ ഇരുട്ട് വീഴാൻ കാത്തിരിക്കുന്നു, തുടർന്ന് സ്പോട്ട്‌ലൈറ്റുകൾ ഓഫ് ചെയ്ത് ശരിയായ നിമിഷം നോക്കുന്നു . അവർ ഇന്ത്യൻ വേലിയിലെ ഗേറ്റുകൾ തുറന്ന് ആളുകളെ ഇരുട്ടിലേക്ക് തള്ളിവിടുന്നു. സ്ത്രീകളും കുട്ടികളുമുണ്ടെന്ന് ബംഗ്ലാദേശ് അതിർത്തി സുരക്ഷാ ഡയറക്ടർ ജനറൽ മുഹമ്മദ് അഷ്‌റഫുസ്സമാൻ സിദ്ദിഖി പറഞ്ഞുവെന്നാണ് ലേഖനത്തിൽ സൂചിപ്പിക്കുന്നത്.

കൂടുതലും ബംഗാളി വംശജരായ മുസ്ലീങ്ങളെയാണ് ബംഗ്ലാദേശിലേക്ക് അയച്ചതെന്നും ലേഖനം റിപ്പോർട്ട് ചെയ്തു. “ഇന്ത്യൻ, ബംഗ്ലാദേശ് അതിർത്തികൾക്കിടയിലുള്ള ഇടുങ്ങിയ തരിശുഭൂമിയായ ‘സീറോ ലൈനിൽ’ കുടുങ്ങിക്കിടക്കുന്ന ഡസൻ കണക്കിന് ആളുകളെക്കുറിച്ച്” ബംഗ്ലാദേശ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാൽ സ്വന്തം പൗരന്മാരെ തിരിച്ചെടുക്കാൻ വിമുഖത കാണിക്കുന്നതിന് ബംഗ്ലാദേശിനെ ഈ ലേഖനത്തിൽ ഒരിടത്തും വിമർശിച്ചിട്ടില്ല. പകരം, ഇന്ത്യയെ ‘വില്ലനായി’ ചിത്രീകരിക്കാൻ *ഫിനാൻഷ്യൽ ടൈംസ് തന്ത്രപൂർവ്വം ശ്രമിക്കുന്നു.

അനധികൃത ബംഗ്ലാദേശികൾക്ക് സർക്കാർ അഭയം നൽകേണ്ടതായിരുന്നുവെന്ന് ലേഖനം വാദിക്കുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളുടെ ചെലവിൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള ബിജെപിയുടെ ആഗ്രഹത്തെയാണ് ഈ നാടുകടത്തൽ നടപടി പ്രതിഫലിപ്പിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

Recent Posts