Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നിയമനക്രമക്കേട് വിവാദത്തിൽ ചെയർമാൻ എം ആർ ബൈജുവിനെതിരെ രൂക്ഷവിമർശനവുമായി പിഎസ്‌സി യോഗത്തിൽ ബോർഡ് അംഗങ്ങൾ. ക്രമക്കേട് അന്വേഷണം ആഭ്യന്തരവിജിലൻസിന് പകരം, പരീക്ഷാ കൺട്രോളർക്ക് കൈമാറിയ ചെയർമാന്റെ നടപടി അംഗീകരിക്കാൻ കഴിയാത്തതെന്നാണ് വിമർശനം. ചെയർമാന്റെ നടപടി പിഎസ്സിയെ സംശയ നിഴലിൽ ആഴ്‌ത്തിയെന്ന് അംഗങ്ങൾ പറഞ്ഞു. നിലവിലെ അന്വേഷണം മരവിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തിലായിരിക്കും സർക്കാർ തല അന്വേഷണം ഉണ്ടാകുമോ എന്നകാര്യത്തിൽ തീരുമാനം ഉണ്ടാകുക.

ആഭ്യന്തര വിജിലന്‍സ് എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ചെയര്‍മാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പിഎസ്സി ചെയര്‍മാന്‍ രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്ന ആരോപണം ഉയര്‍ന്നു.

അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശം ലഭിച്ചു.

എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നലെയാണ് പിഎസ്സി യോഗം ആഭ്യന്തര വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചത്.

പിഎസ്സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Posts