Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കോഴിമുട്ടയ്‌ക്ക് വില ഉയര്‍ന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ബുള്ളറ്റ് മുട്ടകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ജില്ലയില്‍ വില്പന നടത്തുന്ന സംഘങ്ങള്‍ സജീവം.

വിലകുറച്ച് വില്‍ക്കുന്നതിനാല്‍ വില്പനയും തകൃതിയായി. അതസമയം മുട്ടകള്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അദ്ധ്യാപകര്‍ വാങ്ങുന്നതായി പരാതിയുണ്ട്. ‘ബുള്ളറ്റ് മുട്ടകള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ബുള്ളറ്റ് മുട്ട എത്തിക്കുന്ന സംഘങ്ങളുണ്ട്. മുട്ടയുമായെത്തുന്ന ലോറികള്‍ ചെക്കുപോസ്റ്റില്‍ പരിശോധിക്കാറുമില്ല. കോഴികളുടെ അണ്ഡവാഹിനി കുഴലില്‍ ഉണ്ടാകുന്ന തടസങ്ങളോ പേശീവലിവുകളോ മൂലം മുട്ടയ്‌ക്ക് നീണ്ട രൂപം ഉണ്ടാകുന്നതാണ് ബുള്ളറ്റ് മുട്ടകള്‍.

കോഴികളെ ബാധിക്കുന്ന ശ്വാസകോശ രോഗം, എഗ് ഡ്രോപ് സിന്‍ഡ്രോം തുടങ്ങിയ വൈറസ് രോഗങ്ങള്‍ പടരുമ്പോഴാണ് ഫാമുകളിലെ കോഴികള്‍ ഇത്തരം വൈകൃതമായ മുട്ടകളിടുന്നത്. ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഫാമുകളില്‍ ഇവ ഒരു രൂപയ്‌ക്കോ ഒന്നരരൂപയ്‌ക്കോ ‘റിജക്ട്’ ചെയ്ത് മാറ്റും. 30 മുട്ടകള്‍ അടങ്ങുന്ന പായ്‌ക്കറ്റിന് വില: 160 രൂപമാത്രമാണ്. ഇതാണ് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വഴിയോരങ്ങളില്‍ വാഹനമിട്ട് വിലക്കുറവിന്റെ ബോര്‍ഡ് വച്ചുള്ള മുട്ട വില്പന ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശനമായി നിരോധിക്കണം. മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഭക്ഷ്യവിഷബാധയ്‌ക്ക് സാദ്ധ്യത

ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ലാബോറട്ടറി പരിശോധനകളില്‍ ഇത്തരം മുട്ടകളില്‍ മനുഷ്യശരീരത്തിന് അതീവ ഹാനികരമായ സാല്‍മൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഉള്ളില്‍ ചെന്നാല്‍ കടുത്ത വയറിളക്കം, വിട്ടുമാറാത്ത ഛര്‍ദ്ദി, വയറുവേദന, പനി എന്നിവയുണ്ടാകും. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ജീവന് വരെ ഹാനി സംഭവിക്കാം.

Recent Posts