Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് കണ്ണൂരിലെ സിപിഎമ്മില്‍ രൂപം കൊണ്ട അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ കടുത്ത തിരിച്ചടിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്‌മയാണെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ജയരാജന്റെ അഭിപ്രായത്തിനെതിരെ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം തെറ്റിയതാണ് കണ്ണൂരിലെ രണ്ട് മണ്ഡലങ്ങളിലെ പരാജയ കാരണമെന്ന് അണികളും ഒരു വിഭാഗം നേതാക്കളും രഹസ്യമായി സമ്മതിച്ചിരുന്നുവെങ്കിലും പരസ്യമായി ഒരു നേതാവും ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ജയരാജന്‍ പരസ്യമായി വ്യക്തമാക്കുകയായിരുന്നു.

പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നെങ്കില്‍ പാര്‍ട്ടി ജയിക്കുമായിരുന്നുവെന്നാണ് ജയരാജന്‍ കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് പയ്യന്നൂരിലേയും തളിപ്പറമ്പിലേയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്നതായിരുന്നു. എം.വി. ഗോവിന്ദനടക്കമുളളവരുടെ പാര്‍ട്ടിയിലെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെയായിരുന്നു ജയരാജന്റെ പ്രതികരണമെന്ന് വ്യക്തമാണ്.

പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയ വിവിധ ഘടകങ്ങളില്‍ പ്രധാനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പിഴവ് തന്നെയാണെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു. തെറ്റ് തിരുത്തിയാല്‍ ഇവര്‍ക്ക് മടങ്ങിവരാന്‍ തടസ്സമില്ല. ഒരുകാലത്ത് പാര്‍ട്ടിയുടെ കടുത്ത ശത്രുക്കളായിരുന്ന എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും വരെ അവസാനകാലത്ത് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

അണികളുടെ വികാരം മാനിക്കാതെ എടുത്ത തീരുമാനങ്ങളാണ് കോട്ടകളില്‍ വിള്ളലുണ്ടാക്കിയതെന്ന് ജയരാജന്‍ സമ്മതിച്ചതോടെ സംസ്ഥാനത്തും കണ്ണൂരിലും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പിണറായിയും എം.വി. ഗോവിന്ദനും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടി വിട്ടവര്‍ തിരിച്ച് വരുന്നതില്‍ തടസമില്ലെന്ന ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളിയാണ് എം.വി. ഗോവിന്ദന്‍ ഇന്നലെ രംഗത്തെത്തിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.