Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

Published by
എം.കെ. അജിത്

ഹാരാഷ്‌ട്രയുടെ തനതായ ഭക്ഷണവും സുഖകരമായ ഉറക്കവും കുട്ടികളുടെ ക്ഷീണം കുറച്ചിരുന്നു. രാവിലെ ബസ് നേരെ മുംബൈയിലെ പ്രശസ്തമായ ഗേറ്റ്വേ ഓഫ് ഇന്ത്യയ്‌ക്ക് അരികിലെത്തി. ബസ്സില്‍ നിന്നിറങ്ങിയ കുട്ടികളെ അറബിക്കടലിലെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് നീങ്ങുന്ന ഒരു വലിയ മോട്ടോര്‍ ബോട്ടിലേക്കാണ് മാധവന്‍ മാഷും മീര ടീച്ചറും കൂട്ടിക്കൊണ്ടുപോയത്. തുറമുഖത്തുനിന്ന് ഏകദേശം പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള ‘ഘടപുരി’ എന്ന പൗരാണിക ദ്വീപിലേക്കായിരുന്നു ആ യാത്ര.

പണ്ട് പോര്‍ച്ചുഗീസുകാര്‍ ഇവിടെയുണ്ടായിരുന്ന ഒരു ഭീമന്‍ കല്ലാനയുടെ രൂപം കണ്ട് ഇതിനെ ‘എലിഫന്റാ ദ്വീപ്’ എന്ന് വിളിച്ച കാര്യം മാഷ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.

ബോട്ടിലിരുന്ന് കടല്‍ക്കാറ്റേല്‍ക്കുമ്പോള്‍ അപ്പുവിന് പതിവുപോലെ ഒരു സംശയം തോന്നി. അവന്‍ മാഷിന്റെ അരികിലേക്ക് നീങ്ങിയിരുന്ന് ചോദിച്ചു, ‘മാഷേ, നമ്മള്‍ ഇതുവരെ കണ്ട ഗുഹകളെല്ലാം വലിയ കാടുകളിലും മലകളിലും ഒക്കെയായിരുന്നു. ഇതെന്താ കടലിന്റെ നടുക്കൊരു ഗുഹ! പണ്ടത്തെ ആളുകള്‍ കപ്പല്‍ കയറി വന്നിട്ടാണോ ഈ പാറകളെല്ലാം
കൊത്തിയത്?’

അപ്പുവിന്റെ ചോദ്യം കേട്ട് മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘അതേ അപ്പൂ! ഏകദേശം അഞ്ചാം നൂറ്റാണ്ട് മുതല്‍ എട്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ കൊങ്കണ്‍ മൗര്യന്മാരും രാഷ്‌ട്രകൂട രാജാക്കന്മാരുമൊക്കെയാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചത്. കടല്‍മാര്‍ഗ്ഗം വരുന്ന വിദേശ വ്യാപാരികള്‍ക്ക് ഭാരതീയ കലയുടെയും വിജ്ഞാനത്തിന്റെയും പ്രതാപം കാണിച്ചുകൊടുക്കാന്‍ തെരഞ്ഞെടുത്ത ഒരിടമായിരുന്നു ഇത്. ഈ ദ്വീപിലെ കഠിനമായ ബസാള്‍ട്ട് പാറകള്‍ തുരന്നാണ് കടലിന് നടുവിലെ ഈ വാസ്തുവിദ്യാ വിസ്മയം അവര്‍ കൊത്തിയെടുത്തത്.’

ബോട്ട് തീരത്തടുത്തു. കുട്ടികള്‍ പടവുകള്‍ കയറി പ്രധാന ഗുഹയ്‌ക്കുള്ളിലേക്ക് പ്രവേശിച്ചു. അകത്തേക്ക് കയറിയതും വലിയ തൂണുകളാല്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന പടുകൂറ്റന്‍ ഹാള്‍ കണ്ട് മീനാക്ഷി അത്ഭുതപ്പെട്ടു. ‘മാഷേ, ഈ ഗുഹയ്‌ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ വലിയൊരു കൊട്ടാരത്തിനകത്ത് നില്‍ക്കുന്നത് പോലെയുണ്ടല്ലോ! ഇത്രയും കൃത്യമായി ഈ തൂണുകളൊക്കെ എങ്ങനെയാണ് പാറയില്‍ നിന്ന് കൊത്തിയെടുത്തത്?’ അവള്‍ ചോദിച്ചു.

‘അതാണ് പൗരാണിക ഭാരതത്തിലെ ഘടനാശാസ്ത്രത്തിന്റെ മികവ് മീനാക്ഷീ. ഒരു മലയുടെ ഉള്‍ഭാഗം മുഴുവന്‍ തുരന്നു മാറ്റുമ്പോള്‍ മുകളിലെ ഭാരം കാരണം ഗുഹ തകര്‍ന്നുപോകാതിരിക്കാന്‍ അവര്‍ കൃത്യമായ ഗണിതശാസ്ത്ര അളവുകളില്‍ ഈ കരിങ്കല്‍ തൂണുകള്‍ ബാക്കിവെച്ചു. ഈ തൂണുകളാണ് മുകളിലെ പടുകൂറ്റന്‍ പാറയുടെ ഭാരത്തെ കൃത്യമായി താങ്ങിനിര്‍ത്തുന്നത്.’

മീര ടീച്ചറാണ് അതിന് മറുപടി നല്‍കിയത്.

ഗുഹയുടെ ഏറ്റവും ഉള്ളറയിലേക്ക് നടന്ന കുട്ടികള്‍ അവിടെ കണ്ട ഒരു ഭീമന്‍ ശില്പത്തിന് മുന്നില്‍ നിശ്ചലരായി നിന്നുപോയി. ഏകദേശം 20 അടി ഉയരമുള്ള, മൂന്ന് മുഖങ്ങളുള്ള ശിവന്റെ വിഖ്യാതമായ ‘ത്രിമൂര്‍ത്തി’ ശില്പമായിരുന്നു അത്! ആ ശില്പത്തിലേക്ക് ഗുഹയുടെ പല കോണുകളില്‍ നിന്ന് വെളിച്ചം വന്ന് വീഴുന്നുണ്ടായിരുന്നു.

എലിഫെന്റാ കേവിനുള്ളിലെ ത്രിമൂര്‍ത്തി ശില്പം

‘ടീച്ചറേ, ഈ ശില്പത്തിന്റെ ഒരു ഭാഗത്ത് നല്ല വെളിച്ചവും മറുഭാഗത്ത് നിഴലുമാണല്ലോ. ഇത് കാണുമ്പോള്‍ ഈ രൂപത്തിന് ജീവനുള്ളതുപോലെ തോന്നുന്നു!’ ചിന്തു തന്റെ നിരീക്ഷണം പങ്കുവെച്ചു.

‘വളരെ സൂക്ഷ്മമായ നിരീക്ഷണമാണ് ചിന്തൂ,’ മീര ടീച്ചര്‍ അവനെ അഭിനന്ദിച്ചു. ‘ഇവിടുത്തെ ശില്പികള്‍ വെറുമൊരു രൂപം കൊത്തുക മാത്രമല്ല ചെയ്തത്, അതില്‍ പ്രകാശശാസ്ത്രവും കൂടി സമന്വയിപ്പിച്ചു. സൂര്യന്റെ പല സമയങ്ങളിലെ വെളിച്ചം ഗുഹയ്‌ക്കുള്ളിലേക്ക് കടക്കുമ്പോള്‍, ഈ മൂന്ന് മുഖങ്ങളില്‍ വീഴുന്ന പ്രകാശവും നിഴലും മാറിമറിയും. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് ഭാവങ്ങളെ വെളിച്ചത്തിന്റെയും നിഴലിന്റെയും സഹായത്തോടെ കൂടുതല്‍ ഗംഭീരമാക്കാന്‍ പണ്ടത്തെ കലാകാരന്മാര്‍ക്ക് കഴിഞ്ഞു.’

ഗുഹയുടെ തറയിലൂടെ നടക്കുമ്പോള്‍ അപ്പു കാല്‍ നിലത്തുരസി നോക്കുകയായിരുന്നു. അവന്‍ വീണ്ടും മാഷിനടുത്തേക്ക് ചെന്നു, ‘മാഷേ, ഇവിടെയും നല്ല തണുപ്പുണ്ടല്ലോ!

കടലിന്റെ നടുക്കായിട്ടും ഗുഹയ്‌ക്കുള്ളില്‍ ഒട്ടും ഉഷ്ണമില്ല.’
മാധവന്‍ മാഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘അതിനാണ് പ്രകൃതിയോട് ഇണങ്ങിയ വാസ്തുവിദ്യ എന്ന് പറയുന്നത് അപ്പൂ. ഗുഹയുടെ പ്രവേശന കവാടങ്ങള്‍ വടക്ക്-തെക്ക് ദിശകളിലാണ് തുറക്കുന്നത്. ഇത് കടല്‍ക്കാറ്റിനെ ഗുഹയ്‌ക്കുള്ളിലൂടെ കൃത്യമായി കടത്തിവിടുന്നു. കട്ടിയുള്ള ബസാള്‍ട്ട് പാറകള്‍ പുറത്തെ ചൂടിനെ അകത്തേക്ക് കടത്തിവിടാതെ തടയുകയും ചെയ്യും.’

ദ്വീപില്‍ നിന്ന് തിരികെ മടങ്ങാന്‍ ബോട്ട് തയ്യാറായപ്പോള്‍ കുട്ടിപ്പട ഒരിക്കല്‍ക്കൂടി ആ കരിങ്കല്‍ ഗുഹകളിലേക്ക് നോക്കി. കടലിലെ തിരമാലകളെയും കാറ്റിനെയും അതിജീവിച്ച് 1500 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എലിഫന്റാ ഗുഹകള്‍ ഭാരതീയ എഞ്ചിനീയറിങ്ങിന്റെ ജീവനുള്ള സ്മാരകമായി അവര്‍ക്ക്
തോന്നി.

‘മാഷേ, കരയിലെ മലകള്‍ മാത്രമല്ല, കടലിന്റെ നടുവിലെ പാറകളെപ്പോലും നമ്മുടെ പൂര്‍വ്വികര്‍ അറിവിന്റെ വിദ്യാലയങ്ങളാക്കി മാറ്റി അല്ലേ!’ ബോട്ടിന്റെ അമരത്തിരുന്ന് അപ്പു ആവേശത്തോടെ പറഞ്ഞു.