
കൊൽക്കത്ത : സംസ്ഥാനത്തിന്റെ സാമൂഹിക ക്ഷേമ വിതരണം കാര്യക്ഷമമാക്കുന്നതിന് കർശനമായ നിബന്ധനങ്ങൾ പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ലക്ഷ്മിർ ഭണ്ഡാർ പദ്ധതിക്ക് പകരം അന്നപൂർണ യോജന ഏർപ്പെടുത്തുന്നത് ഉൾപ്പെടെ നിലവിലുള്ള ക്ഷേമ പദ്ധതികളുടെ വലിയ മാറ്റമാണ് സുവേന്ദു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചവർക്ക് ഇനി മുതൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല. കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ വിസമ്മതിക്കുന്ന മാതാപിതാക്കളെയും സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കും. മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നതിനായി സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളുടെ പഠനം അവസാനിപ്പിച്ച കുടുംബങ്ങൾക്കും ആനുകൂല്യങ്ങൾ നൽകില്ല.
ഇന്ത്യൻ പൗരന്മാരല്ലെന്ന് സ്ഥിരീകരിച്ച വ്യക്തികൾക്ക് സംസ്ഥാന ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയില്ല. 11 പേജുള്ള അന്നപൂർണ്ണ യോജന അപേക്ഷാ ഫോമിന്റെ പേജ് 8 ൽ അപേക്ഷകർ കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്പ് നില വ്യക്തമായി കാണിക്കേണ്ടതുണ്ട്. അവർ പഠിക്കുന്ന സ്കൂളിന്റെ (സർക്കാർ, സർക്കാർ-എയ്ഡഡ്, സ്വകാര്യ, അല്ലെങ്കിൽ മദ്രസ) വിശദാംശങ്ങളും ഇതിൽ ആവശ്യമാണ്.
മദ്രസ, ഇൻഫർമേഷൻ & കൾച്ചറൽ അഫയേഴ്സ് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നവ ഉൾപ്പെടെ, മതത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ സാമ്പത്തിക സഹായ പദ്ധതികളും മന്ത്രിസഭ ഔദ്യോഗികമായി നിർത്തലാക്കി.