അമ്മയിലെ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ കെ ബി ഗണേഷ് കുമാറിന് ട്രോൾ മഴ. എംഎൽഎ സ്ഥാനവും മന്ത്രി സ്ഥാനവും എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനവും നഷ്ടപ്പെട്ട ഗണേശിന് ആകെയൊരു ആശ്വാസമായിരുന്നു അഡ്‌ഹോക് കമ്മറ്റി എന്നും ഇന്നലെ കോടതി ഉത്തരവോടെ അതും പോയിക്കിട്ടി എന്നുമാണ് സോഷ്യൽ മീഡിയ പരിഹാസം. ഗണേശിന് എന്തോ കഷ്ടകാലമാണ്. കൂടെ നിന്നാൽ പിഷാരടിക്കും പണികിട്ടുമെന്നും സോഷ്യൽ മീഡിയ പറയുന്നു.
‘അമ്മ’യുടെ നിലവിലുള്ള ഭരണഘടന പ്രകാരം സംഘടനയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പുതുതായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്ക് യാതൊരുവിധ നിയമപരമായ അധികാരവുമില്ലെന്ന ശ്വേതയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം, നിലവില്‍ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തന്നെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവിധ ആഭ്യന്തര വിഷയങ്ങളും തര്‍ക്കങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
സംഘടനയുടെ ജൂണ്‍ 21-ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് തൊട്ടുപിന്നാലെയാണ് ശ്വേത മേനോന്‍ പ്രസിഡന്റായുള്ള ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിക്കുന്നത്. ഇതിനെത്തുടര്‍ന്ന് സംഘടനയുടെ താല്‍ക്കാലിക നടത്തിപ്പിനായി നടന്‍ രമേഷ് പിഷാരടി അധ്യക്ഷനായ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയും നിലവില്‍ വന്നിരുന്നു.
എന്നാല്‍, ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാറും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. ശ്വേത മേനോന്‍ ഉള്‍പ്പെടെ രാജി പ്രഖ്യാപിച്ച ഭാരവാഹികള്‍ ആരും തന്നെ ‘അമ്മ’യ്‌ക്ക് ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്നായിരുന്നു ഇവരുടെ കുറ്റപ്പെടുത്തല്‍.
















