India

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്‍ഡി മുന്നണി കരഞ്ഞുവിളിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം നല്കി. ഇനി കോടതി കൂടി കൈവിടരുതെന്നാണ് അഭ്യര്‍ത്ഥന. രാഷ്‌ട്രീയക്കളികള്‍ പൊളിഞ്ഞതോടെയാണ് നിവേദനവുമായി കോടതിയെ സമീപിച്ചത്.

നിവേദനം ഇങ്ങനെ: തെര. കമ്മിഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. ബംഗാളിലെയും ബീഹാറിലെയും ഇതര സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിശോധന പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടാണ്. തങ്ങളുടെ ആശങ്കകളോട് കോടതി പ്രതികരിച്ചില്ലെങ്കില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകും. ഭാരത റിപ്പബ്ലിക് തന്നെ തകരും, ഡിഎംകെയും കോണ്‍ഗ്രസും അടക്കം 23 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട 23 പേജ് നിവേദനത്തില്‍ പറയുന്നു. പാര്‍ട്ടി പ്രതിനിധികള്‍ക്ക് പുറമേ ഒരു സ്വതന്ത്ര എംപിയും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

ജനാധിപത്യം അപകടത്തിലായതിനാലാണ് ഞങ്ങള്‍ അസാധാരണ രീതിയില്‍ ചീഫ് ജസ്റ്റിസിന് നിവേദനം നല്കുന്നത്. ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ കോടതി ശ്രദ്ധയോടെ പരിശോധിക്കണം. ഇല്ലെങ്കില്‍ അരാജകത്വമാവും ഫലം.ജനാധിപത്യ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അതില്‍ സ്ഥാപനങ്ങളും അതിന്റേതായ പങ്കുവഹിക്കണം. കോടതി കൂടി ഇതില്‍ പങ്കെടുക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് നിവേദനത്തില്‍ പറയുന്നു. ഞങ്ങള്‍ ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നില്ല. മറ്റെല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ആശ്രയം കോടതിയാണ്. ഇതും പരാജയപ്പെട്ടാല്‍ ഇനി ആരെ സമീപിക്കണമെന്ന് അറിയില്ല, നിവേദനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ജനങ്ങളുടെ അഭിലാഷമല്ല പ്രതിഫലിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. മുഖ്യ തെര. കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പേരെടുത്ത് പറയുന്ന നിവേദനത്തില്‍ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണമെന്നാണ് അദ്ദേഹം പറയുന്നതെങ്കിലും മറിച്ചാണ് സംഭവിക്കുന്നതെന്നും പറയുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വിശ്വാസ്യതയില്ല. തെറ്റായ സമയത്ത് ഇത് നടപ്പാക്കിയത് വന്‍ ദുരന്തമായി. ഇത് രാഷ്‌ട്രീയ പ്രേരിതമാണ്, നിവേദനത്തില്‍ ആരോപിക്കുന്നു.

ആപ്പും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ഡിഎംകെയുടെ തിരുച്ചി ശിവ, തേജസ്വി യാദവ് (ആര്‍ജെഡി) തുടങ്ങിയവര്‍ ഒപ്പിട്ടവരില്‍പ്പെടുന്നു.

 

Recent Posts