
കൊച്ചി : നടി സജ്ന നൂർ-റസൂൽ പൂക്കുട്ടി വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടശേഷം സ്വൈര്യ ജീവിതം താറുമാറായെന്നും കണക്കില്ലാതെ സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങുകയാണെന്നും മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന വാർത്തസമ്മേളനത്തിൽ പറഞ്ഞു. എക്സൈസ് തന്റെ വീട്ടിൽ അടുത്തിടെ റെയ്ഡ് നടത്തിയതായും താരം പറഞ്ഞു. ദിയ സന എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും ലഹരിയുടെ കാരിയറായി പ്രവർത്തിക്കുന്നയാളാണെന്നും സജ്ന നൂർ ഒരു അഭിമുഖത്തിൽ പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ സോഷ്യൽമീഡിയ യുദ്ധം ആരംഭിച്ചത്.
സജ്ന ഇപ്പോൾ ഗർഭിണിയല്ലെന്നും ദിയ സന പറഞ്ഞു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… രണ്ടര ആഴ്ചയായി ഞാൻ ജോലികളെല്ലാം മാറ്റിവെച്ച് കേസും കോടതിയുമായി നടക്കുകയാണ്. 2014ൽ ഞാൻ കൊടുത്ത കേസിലെ പ്രതിയടക്കം എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു.
വെട്ടി കീറുമെന്ന് പറയുന്നു. പോലീസുകാരുടെ സപ്പോർട്ട് ഉള്ളതുകൊണ്ട് എനിക്ക് ഒന്നും സംഭവിച്ചില്ല. റസൂൽ പൂക്കുട്ടിയുമായുള്ള ബന്ധം സജ്ന തന്നെയാണ് സോഷ്യൽമീഡിയയിൽ പബ്ലിഷ് ചെയ്തത്. അത് ചർച്ചയായപ്പോൾ അവർ എന്നെ കരുവാക്കി. റസൂലിന്റെ ഭാര്യ സജ്നയുമായുള്ള അയാളുടെ ബന്ധം അറിഞ്ഞാൽ ഞാൻ ആ സ്ത്രീക്കൊപ്പം മാത്രമെ നിൽക്കൂവെന്ന് സജ്നയോടും റസൂലിനോടും പറഞ്ഞിരുന്നു.
അങ്ങനൊരു സ്റ്റാന്റ് എടുത്തതുകൊണ്ടാണ് എനിക്ക് എതിരെ ആരോപണങ്ങൾ അവർ അഴിച്ചുവിട്ടത്. റസൂൽ പൂക്കുട്ടിയുമായുള്ള ബന്ധം തുടങ്ങിയശേഷം പലതവണ ആത്മഹത്യശ്രമം സജ്ന നടത്തി. പല കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്തു. അക്കൗണ്ട് ഹാക്കായെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് സജ്ന കൊടുത്ത പരാതി പോലും വ്യജമാണ്. ഞാൻ എംഡിഎംഎ ഉപയോഗിച്ചു, കാരിയറാണ്, തിന്നാൻ കൊടുത്തു എന്നൊക്കെയുള്ള പല ആരോപണങ്ങളും എനിക്ക് എതിരെ വന്നിട്ടുണ്ട്.
ഞാൻ ഇന്നൊരു ഇരയാണ്. ആരുടെ മേലും ആർക്കും ആരോപണം ഉന്നയിക്കാമെന്ന സാഹചര്യമാണ്.
എംഡിഎംഎ ആരോപണം വന്നശേഷം ഞാൻ മാരകമായി സൈബർ ബുള്ളിയിങ് നേരിട്ടു. അഭിപ്രായങ്ങൾ എല്ലായിടത്തും തുറന്ന് പറയുകയും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി എപ്പോഴും നിലകൊള്ളുകയും ചെയ്യുന്നയാളാണ് ഞാൻ. അതുപോലെ ഈ ആരോപണങ്ങൾ വന്നശേഷം എന്റെ വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തി.
അതിൽ എനിക്ക് ക്ലിയർ ചീട്ടാണ് അവർ നൽകിയത്. എന്റെ വീട്ടിൽ നിന്നും അവർക്കൊന്നും ലഭിച്ചില്ല. എന്നെയും അവർ പരിശോധിച്ചു. കുറച്ച് നാളുകൾക്ക് മുമ്പ് സജ്ന എന്നോട് പറഞ്ഞിരുന്നു നാല് ആഴ്ച ഗർഭിണിയാണെന്ന്. ആ കണക്ക് വെച്ച് പരിശോധിച്ചാൽ സത്യമാണെന്നാണ് വിലയിരുത്തൽ. പക്ഷെ സജ്ന ഇപ്പോൾ ഗർഭിണിയല്ല. ഗർഭിണിയാണെന്ന് പറഞ്ഞെങ്കിൽ അത് കള്ളമാണ്.
പിന്നെ പ്രഗ്നന്റാണെങ്കിൽ തന്നെ റസൂൽ പൂക്കുട്ടിയുടേതാണോ എന്നൊന്നും നമുക്ക് ആർക്കും അറിയുകയുമില്ല. ഇത്തരത്തിൽ അവളെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ കാരണം അവളുടെ പ്രവൃത്തികൾ അത്തരത്തിലായതുകൊണ്ടാണ്. റസൂലിന് പോലും സംശയമുണ്ട്. അയാൾ തന്നെ സംസാരിക്കുന്നതിന് ഇടയിൽ ഞങ്ങളോട് പറഞ്ഞതാണ് എന്നും ദിയ സന പറഞ്ഞു.
ഹണി ട്രാപ്പിൽ പെടുത്തി റസൂൽ പൂക്കുട്ടിയിൽ നിന്നും മൂന്ന് കോടി രൂപ തട്ടാൻ സജ്ന ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു. സജ്ന നൂറിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കാനുള്ള പ്രവൃത്തികളും ദിയ ആരംഭിച്ച് കഴിഞ്ഞു. തന്റെ കൈവശം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നും വ്യാജ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ദിയ ആരോപിച്ചു.
ഇത് സംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതിനിടെ തനിക്കെതിരെ സജ്ന ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾക്കും കള്ളപ്രചാരണങ്ങൾക്കും മറുപടിയുമായി നടിയുടെ മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്ത് എത്തിയിരുന്നു.