സിംഗപ്പൂർ : പാകിസ്ഥാൻ തകർച്ചയുടെ വക്കിലാണെന്നും അതിന്റെ പ്രതിസന്ധിക്ക് കാരണം പാക് സൈന്യമാണെന്നും മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹാരി കൗസികൻ. പാകിസ്ഥാന്റെ പക്കൽ ആണവ ബോംബുകൾ ഇല്ലായിരുന്നുവെങ്കിൽ അവരെ ആരും കാര്യമാക്കുമായിരുന്നില്ല. ഇന്റർനാഷണൽ റിപ്പോർട്ടിംഗ് ഫെലോഷിപ്പിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹാരി കൗസികൻ ഈ പരാമർശങ്ങൾ നടത്തിയത്.
പാകിസ്ഥാന്റെ യഥാർത്ഥ പ്രശ്നം ഇന്ത്യയല്ല, സ്വന്തം സൈന്യവും രാഷ്‌ട്രീയക്കാരുമാണ്
രാജ്യത്തെ പൊതുജനങ്ങൾ ദാരിദ്ര്യവും തീവ്രവാദവുമായി പൊരുതുന്നു. ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണെന്ന് കൗസികൻ പറഞ്ഞു.
‘അമേരിക്കയുടെ സൗഹൃദത്തിന് പോലും പാകിസ്ഥാനെ രക്ഷിക്കാൻ കഴിയില്ല’
“ഞാൻ വളരെ തുറന്നുപറയും. നയതന്ത്ര അവസരം പ്രയോജനപ്പെടുത്തുന്നതിൽ പാകിസ്ഥാൻ വളരെ ചടുലവും വിജയകരവുമാണ്, ഇത് ഒരു പരിധിവരെ പാകിസ്ഥാന്റെ നയതന്ത്ര പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്, കുറഞ്ഞത് യുഎസിന്റെ കണ്ണിൽ. പക്ഷേ, ഇത് പാകിസ്ഥാനിലെ ജനങ്ങളെ പോഷിപ്പിക്കുന്നില്ല.”- യുഎസ്-ഇറാൻ സംഘർഷാവസ്ഥയിൽ മധ്യസ്ഥ ശ്രമങ്ങളിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുമായുള്ള അടുത്ത ബന്ധം പോലുള്ള ഭൗമരാഷ്‌ട്രീയ നേട്ടങ്ങളെക്കുറിച്ച് പാകിസ്ഥാൻ സർക്കാർ ആവർത്തിച്ച് വീമ്പിളക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്.
2010 മുതൽ 2013 വരെ സിംഗപ്പൂരിന്റെ വിദേശകാര്യ സ്ഥിരം സെക്രട്ടറിയായും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയുടെ സ്വയംഭരണ സ്ഥാപനമായ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ നയതന്ത്രജ്ഞനാണ് കൗസികൻ
















