Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത 147ല്‍ പരം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് എക്‌സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നുവെന്ന് രേഖകള്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്‍. ശശിധരന്‍ നായര്‍ ജനുവരി 30ന് എക്സൈസ് കമ്മിഷണര്‍ക്ക് എഴുതിയ കത്തിലാണ് രാജേഷിന്റെ പങ്ക് വ്യക്തമാകുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഹോട്ടല്‍ റീ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് കത്തില്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ് കേരളാ ഹോട്ടല്‍സ് ജനറല്‍ സെക്രട്ടറി അജിത് സി. നായര്‍ എം.ബി. രാജേഷിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്.

വെറുമൊരു കത്തിന്റെ ബലത്തിലാണ് ഇത്രയധികം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത്. സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ കേന്ദ്ര അംഗീകാരമുള്ള ത്രീ-
സ്റ്റാര്‍ പദവി ആവശ്യമാണ്. പക്ഷെ ക്ലാസിഫിക്കേഷന്‍ നടത്താത്ത ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ കേരളം സര്‍ക്കാര്‍ കേന്ദ്ര നിയമം പല തവണ ലംഘിച്ചു.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ബാര്‍ തുറക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളും അനുമതികളും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, എസ്‌സി, എസ്ടി കോളനികള്‍ എന്നിവയില്‍ നിന്ന് നിശ്ചിത അകലം പാലിച്ചിരിക്കണം. ഹോട്ടല്‍ ഉടമസ്ഥാവകാശ തെളിവ്, ബില്‍ഡിങ് പ്ലാന്‍, എഫ്എസ്എസ്എഐ ഫുഡ് ലൈസന്‍സ്, അഗ്നിശമന സേനയുടെ എന്‍ഒസി, പോലീസ് ക്ലിയറന്‍സ്, അപേക്ഷകന്റെ സ്വഭാവം, ക്രിമിനല്‍ പശ്ചാത്തല പരിശോധന, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ ക്ലിയറന്‍സ് എന്നിവയ്‌ക്ക് ശേഷമേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ.

കമ്പനിയായോ പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് എന്നിവയില്‍ ഏതെങ്കിലും നിയമപരമായ ഘടനയിലോ ആയിരിക്കണം. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെയാണ് ബാര്‍ ലൈസന്‍സ് പുതുക്കിയത്.

അനധികൃതമായി ബാര്‍ ലൈസന്‍സ് നല്‍കിയതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടിവെക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമം. ഇത് മുന്‍കൂട്ടി മനസിലാക്കി ബാര്‍ ലൈസന്‍സ് നല്‍കരുതെന്ന് കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം കഴിഞ്ഞവര്‍ഷം ഫെബ്രു. 28ന് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഇത്രയും വലിയ നിയമലംഘനം നടത്തിയിട്ടും ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രതികരിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിന് വഴിതെളിച്ചിട്ടുണ്ട്. ഇടത് സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഇപ്പോള്‍ കോടതിയെ സമീപിച്ചത് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി എം.എം. സഞ്ജീവ്കുമാറാണ്. ഇദ്ദേഹത്തിനെതിരെ വി.ഡി. സതീശന്‍ വിഭാഗം പടപ്പുറപ്പാടിനുള്ള ഒരുക്കം തുടങ്ങി. എക്‌സൈസ് മന്ത്രി എം. ലിജുവിനെതിരെയും പരോക്ഷ ആക്രമണം ആരംഭിച്ചു.