Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Published by
ജന്മഭൂമി ഓണ്‍ലൈന്‍
ആമേട വാസുദേവന്‍ നമ്പൂതിരി: മാതൃകയായ സമര്‍പ്പിത ജീവിതം

കെ. രാമാമൃതം
സെക്രട്ടറി, ശ്രീ അഗസ്ത്യാശ്രമം കുരീക്കാട്

മേട വാസുദേവന്‍ നമ്പൂതിരി, ശ്രീ അഗസ്ത്യാശ്രമം ട്രസ്റ്റ് അംഗവും കാര്യനിര്‍വാഹക സമിതി പ്രത്യേക ക്ഷണിതാവുമായിരുന്നു. ട്രസ്റ്റ് അംഗമാകുന്നതിനു മുന്‍പ് തന്നെ ആശ്രമവുമായും സ്ഥാപകാചാര്യനുമായും അദ്ദേഹത്തിനു അഗാധമായ ആത്മബന്ധമുണ്ടായിരുന്നു. ആശ്രമത്തിന്റെ പല നിര്‍ണായക തീരുമാനങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും ശക്തമായ അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ പുണ്യാത്മാവിന്റെ വിയോഗം ശ്രീ അഗസ്ത്യാശ്രമത്തിന് നികത്താനാകാത്ത നഷ്ടമാണ്.

ശ്രീഅഗസ്ത്യാശ്രമത്തിലെ നാഗ ക്ഷേത്ര പ്രതിഷ്ഠയുടെ മുഴുവന്‍ ആചാരക്രമങ്ങളും ഭംഗിയായി നടക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. അതിനുശേഷമുള്ള വാര്‍ഷികപൂജകള്‍ അദ്ദേഹം കൃത്യമായി നടത്തി തരാം എന്ന് പറയുകയും, ആ വാക്ക് ജീവിതകാലം മുഴുവന്‍ പ്രതിഫലേച്ഛ കൂടാതെ പാലിച്ചു തരികയും ചെയ്തു. ധനമോഹമില്ലാതെ കേവലം ധര്‍മ്മ ബോധത്താല്‍ ചെയ്ത ആ നിസ്വാര്‍ത്ഥ കര്‍മ്മം അദ്ദേഹത്തിന്റെ ഉയര്‍ന്ന ആത്മീയതയുടെ ഏറ്റവും വലിയ തെളിവാണ്. ആശ്രമത്തിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്‌ക്കും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ലാളിത്യം, കര്‍മ്മനിരതത്വം, രാഷ്‌ട്രഭക്തി, ധാര്‍മ്മിക ബോധ്യം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടിസ്ഥാനം.

അദ്ദേഹം വഹിച്ച ഉത്തരവാദിത്വങ്ങളിലെല്ലാം നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും പ്രകടമായിരുന്നു. ആ സമര്‍പ്പിത ജീവിതം ഞങ്ങള്‍ക്കെല്ലാം മാതൃകയും വഴികാട്ടിയുമായിരുന്നു. ബ്രഹ്‌മശ്രീ ആമേട വാസുദേവന്‍ നമ്പൂതിരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
ഓം ശാന്തി; ശാന്തി; ശാന്തി:

എല്ലാവര്‍ക്കും പ്രിയപ്പെട്ട വാസുവേട്ടന്‍

അഡ്വ. രാജീവ്
ലക്ഷ്മി സദനം, ഉദയംപേരൂര്‍
(2831 എന്‍എസ്എസ്, നടക്കാവ് കമ്മറ്റി മെംബര്‍ & താലൂക്ക്
യൂണിയന്‍ പ്രതിനിധി)

വാസുവേട്ടന്‍ ആ പേര് കൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. 1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലുമുള്ള കാലഘട്ടത്തില്‍, ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സേവനവാരത്തിന്റെ ഭാഗമായി നടക്കാവ്-ആമേട റോഡ് വൃത്തിയാക്കുന്ന സമയം മുതല്‍ക്കേ അദ്ദേഹത്തെ എനിക്ക് അറിയാം. അന്നൊക്കെ അമ്പലത്തിലെ പൂജകള്‍ക്കിടയിലും ഞങ്ങള്‍ക്ക് സ്ഥിരമായി സംഭാരം അദ്ദേഹം തന്നെ നേരിട്ട് കൊണ്ട് വന്നു തരുമായിരുന്നു.

പിന്നീട്, അമ്പലത്തിലെ പൂജകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് കൂടുതല്‍ അടുത്ത് ഇടപഴകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഈ അടുത്ത കാലത്താണ് തിരുമേനിയുമായി വീണ്ടും അടുത്തൊരു ബന്ധം പുലര്‍ത്താന്‍ സാധിച്ചത്.അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അത്യന്തം ദുഃഖത്തോടെയാണ് ഞാന്‍ ശ്രവിച്ചത്. എല്ലാവരുടെയും നന്മ മാത്രം കാംക്ഷിച്ച് ജീവിച്ച, ആ വലിയ മനസ്സിന്റെ ഉടമയ്‌ക്ക് എന്റെ ആത്മപ്രണാമം.
ലോകാ സമസ്താ സുഖിനോ ഭവന്തു!

എനിക്ക് അറിയാവുന്ന വാസുവേട്ടന്‍

സുരേന്ദ്രന്‍ കുറ്റിക്കാട്ട്
സെക്രട്ടറി, നടക്കാവ് ഭഗവതി ക്ഷേത്രം

താണ്ട് ഒരു 50 വര്‍ഷത്തോളം പരിചയമുള്ള വാസുവേട്ടനാണ് എന്റെ മുന്‍പില്‍ ഉള്ളത്. അദ്ദേഹത്തിന്റെ പഠനകാലം മുതല്‍ എച്ച്എന്‍എല്‍ ലില്‍ നിന്ന് വിരമിക്കുന്നതുവരെയും അതിനുശേഷം അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം പ്രത്യേകിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും യോഗക്ഷേമ പ്രവര്‍ത്തനങ്ങളിലും അതിലുപരി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും എടുത്തുപറയാന്‍ എനിക്ക് സാധിക്കുന്നു. ഏതാണ്ട് 50 മീറ്റര്‍ ദൂരമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളും കളങ്കമില്ലാത്ത മനസ്സും എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു എന്നുള്ളതിന് യാതൊരുവിധ അതിശയോക്തിയും ഇല്ല. പ്രത്യേകിച്ച് തന്റെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരോട് വലിയവരാകട്ടെ ചെറിയവരാകട്ടെ ഇന്നുള്ള യാതൊരു വേര്‍തിരിവും ഇല്ലാതെ എല്ലാവരോടും ഉള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട് എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്. വാസുവേട്ടന്‍ നമ്മളെ വിട്ട് പോയി എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. നമ്മളെ ഒക്കെ കാണുമ്പോള്‍ പ്രത്യേകിച്ച് സംഘപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹത്തിന്റെ ആ സ്‌നേഹവും നമ്മളോടുള്ള ബഹുമാനവും പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഇതെല്ലാമാണെങ്കിലും അദ്ദേഹം നമ്മളെ വിട്ടുപോയി എന്ന് മനസ്സില്ലാമനസ്സോടെ വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിന് ആയിരമായിരം ആത്മശാന്തി നേരുന്നു.

 

Recent Posts