
കറാച്ചി : പാക് അധീന കശ്മീരിൽ കലാപം അതിന്റെ ഉച്ചസ്ഥായിലെത്തി. കഴിഞ്ഞ മൂന്നാഴ്ചയായി റാവൽകോട്ടിൽ ആയിരക്കണക്കിന് ആളുകൾ തുടർച്ചയായി പ്രതിഷേധിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗമായി തങ്ങളെ കണക്കാക്കുന്നില്ലെന്നും അതിന്റെ നിയമവിരുദ്ധ അധിനിവേശത്തിൽ നിന്ന് മോചനം വേണമെന്നും പ്രതിഷേധക്കാർ പറയുന്നു.
ഇതിനു പുറമേ റേഷനെക്കുറിച്ചും മറ്റ് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വ്യാപകമായ നീരസം നിലനിൽക്കുന്നുണ്ട്. 38 ആവശ്യങ്ങൾ ഉന്നയിച്ച് ഈദ്ഗാഹ് മൈതാനത്ത് നടക്കുന്ന ഈ പ്രതിഷേധം പ്രദേശത്ത് രാഷ്‌ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്.
അതേ സമയം പാക് അധീന കശ്മീരിലെ ഈ പ്രതിഷേധം പാകിസ്ഥാൻ ഭരണാധികാരികൾക്കും സൈനിക മേധാവി അസിം മുനീറിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. റാവലകോട്ടിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ഈ പ്രതിഷേധം ഒറ്റരാത്രികൊണ്ട് പൊട്ടിപ്പുറപ്പെട്ടതല്ല, മറിച്ച് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭരണപരമായ അവഗണന, മോശം ഭരണം, നട്ടെല്ലൊടിക്കുന്ന പണപ്പെരുപ്പം, സാമ്പത്തിക ബുദ്ധിമുട്ട്, പാകിസ്ഥാൻ സർക്കാരിന്റെ അടിച്ചമർത്തൽ എന്നിവയുടെ ഫലമാണ്.
പാകിസ്ഥാൻ തങ്ങളുടെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് ലഭിക്കുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഈ പ്രസ്ഥാനത്തിന്റെ ശബ്ദം ലോകമെമ്പാടും എത്തുന്നത് തടയാൻ, ജൂൺ 5 മുതൽ പാകിസ്ഥാൻ അധികാരികൾ മുഴുവൻ മേഖലയിലും ഇന്റർനെറ്റ് വിച്ഛേദിച്ചു. അവർ മാധ്യമങ്ങളെ പൂർണ്ണമായും നിരോധിച്ചു.
കൂടാത ഈ ബഹുജന പ്രസ്ഥാനത്തെ അടിച്ചമർത്താൻ പാകിസ്ഥാൻ ഭരണകൂടം വളരെ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. റാവൽകോട്ടിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിന് രണ്ടാഴ്ചത്തേക്ക് കർശന വിലക്ക് ഏർപ്പെടുത്തി.
റേഷൻ വിതരണം നിർത്തലാക്കുന്നത് ആളുകൾ വീടുകളിൽ ഒളിച്ചിരിക്കാൻ ഇടയാക്കുമെന്ന് ഭരണകൂടം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഈ ഉപരോധം എരിതീയിൽ എണ്ണയൊഴിച്ചു കൂടാതെ പ്രതിഷേധങ്ങൾ ശക്തമായി. റാവൽകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് പ്രാദേശിക നേതാവ് സർദാർ അമൻ ഖാന്റെ നേതൃത്വത്തിലാണ് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്.