
മുംബൈ: പാകിസ്ഥാന്റെ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് പണം കൈമാറിയ ഒരാള്‍ പിടിയിൽ. പാക് ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐ.എസ്.ഐ) വേണ്ടി ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തികൾക്ക് ഫണ്ട് അയച്ചു നൽകിയ മഹാരാഷ്‌ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാൻ പോലീസിന്റെ സി.ഐ.ഡി (ഇന്റലിജൻസ്) വിഭാഗം അറിയിച്ചു.
ഐ.എസ്.ഐയ്‌ക്കായി ഫണ്ടിംഗ് ശൃംഖല നടത്തിവന്നിരുന്ന 41-കാരൻ റഫീഖ് ചന്ദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. റഫീഖിന്റെ അറസ്റ്റിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ പുറത്തുകൊണ്ടുവരാൻ സാധിച്ചതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജൻസ്) പ്രഫുല്ല കുമാർ പറഞ്ഞു.
1923-ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം 2026 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഐ.എസ്.ഐയുടെ ഹാൻഡ്‌ലർമാർക്ക് കൈമാറിയെന്ന കുറ്റത്തിന് ജയ്‌സാൽമീർ സ്വദേശിയായ ഝബ്ര റാം, അസമിലെ ദിബ്രുഗഡ് എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫായി ജോലി ചെയ്തിരുന്ന സുമിത് കുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഐ.എസ്.ഐയ്‌ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് പ്രതികൾക്ക് പ്രതിഫലം നൽകിയിരുന്നത് മഹാരാഷ്‌ട്രയിലെ ഔറംഗബാദ് ജില്ലയിലെ ഹർസുൽ സ്വദേശിയായ ചന്ദ് മിയാൻ ഷെയ്ഖിന്റെ മകൻ റഫീഖ് ചന്ദ് ഷെയ്ഖ് വഴിയാണെന്ന് കണ്ടെത്തിയത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു ഐ.എസ്.ഐ ഹാൻഡ്‌ലറുമായി ഏകദേശം നാല് വർഷമായി ബന്ധമുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിൽ റഫീഖ് വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സ്വന്തം പേരിലും മറ്റ് വ്യക്തികളുടെ പേരിലും ഇയാൾ വിവിധ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. ഈ അക്കൗണ്ടുകൾ വഴി ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് ഫണ്ടുകൾ കൈമാറുകയും ചെയ്തു. ഇതെല്ലാം തന്റെ ഹാൻഡ്‌ലറുടെ നിർദ്ദേശപ്രകാരമാണെന്ന് റഫീഖ് സമ്മതിച്ചു.
ഐ.എസ്.ഐയുടെ ഫണ്ടിംഗ് ഏജന്റായി റഫീഖ് പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് 2026 ജൂൺ 30-നാണ് രാജസ്ഥാൻ സി.ഐ.ഡി (ഇന്റലിജൻസ്) ഇയാളെ അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.