Football

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബോസ്റ്റണ്‍: മെസിയാണോ എംബാപ്പെയാണ് കേമന്‍? ലോകകപ്പിന്റെ ഈ ഘട്ടത്തില്‍ മറുപടി എംബാപ്പെയ്‌ക്ക് അനുകൂലമാണ്. ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്വീഡനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെ. മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വീഡനെ പരാജയപ്പെടുത്തിയപ്പോള്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ടീമിന്റെ വിജയ ശില്‍പ്പിയായി.

ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ 20 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും താരം തകര്‍ത്തു. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് എംബാപ്പെ സ്വന്തമാക്കി (10 ഗോളുകള്‍). 2006ല്‍ ബ്രസീല്‍ താരം റൊണാള്‍ഡോ സ്ഥാപിച്ച 9 നോക്കൗട്ട് ഗോളുകള്‍ എന്ന റിക്കാര്‍ഡാണ് എംബാപ്പെ മറികടന്നത്. ലോകകപ്പിലെ ആകെ ഗോളുകളുടെ എണ്ണത്തില്‍ ജര്‍മ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകള്‍) എംബാപ്പെ പിന്നിലാക്കി. നിലവില്‍ 18 ലോകകപ്പ് ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് എംബാപ്പെ.
19 ഗോളുകളുമായി അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് ഒന്നാമത്. മെസി 6 ലോകകപ്പുകളിലെ 29 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തില്‍ എത്തിയതെങ്കില്‍, എംബാപ്പെ തന്റെ മൂന്നാമത്തെ ലോകകപ്പിലെ 18ാം മത്സരത്തില്‍ തന്നെ 18 ഗോളുകള്‍ അടിച്ചുകൂട്ടി. ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപ്പെയ്‌ക്കും പിന്നിലായി ഹാലന്‍ഡും വിനിഷ്യസുമുണ്ട്.

Recent Posts