ന്യൂഡൽഹി ; ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ ടൂറിസ്റ്റ് വിസകൾ പുനരാരംഭിച്ചതോടെ ബംഗ്ലാദേശിൽ വിസ കേന്ദ്രങ്ങളിൽ വൻ തിരക്ക്. 24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകളാണ് ഇന്ത്യൻ വിസ കേന്ദ്രങ്ങൾക്ക് ലഭിച്ചത്.
പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഭരണത്തിൻ കീഴിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെയാണ് ടൂറിസ്റ്റ് വിസകൾ വീണ്ടും അനുവദിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് . ബംഗ്ലാദേശിലെ മധ്യവർഗം മെച്ചപ്പെട്ടതും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സയ്‌ക്കും വിവാഹ ഷോപ്പിങിനുമുള്ള പ്രധാന ലക്ഷ്യസ്ഥാനമായി പരിഗണിക്കുന്നത് ഇന്ത്യയെയാണ്.
പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാനും ബംഗ്ലാദേശികൾ ഇന്ത്യയിൽ എത്താറുണ്ട്. മെഡിക്കൽ വിസകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ പലരും ഇപ്പോൾ ടൂറിസ്റ്റ് വിസകളെയാണ് ആശ്രയിക്കുന്നത്.2023-24 കാലയളവിൽ 21 ലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശിച്ചപ്പോൾ, വിസ നിയന്ത്രണങ്ങൾ വന്നതോടെ 2025-ൽ ഇത് വെറും 4.70 ലക്ഷമായി ചുരുങ്ങിയിരുന്നു. ചികിത്സയ്‌ക്കായി തായ്ലൻഡ്, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങൾ മറ്റ് ഓപ്ഷനുകളായി ഉണ്ടെങ്കിലും, സാധാരണക്കാർക്ക് അവിടങ്ങളിലെ ചിലവ് താങ്ങാനാവില്ല.
ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള വിസ സെന്ററിന് മുന്നിൽ മാത്രം ഒരു കിലോമീറ്ററിലധികം നീളമുള്ള ക്യൂ ആണ് ഉണ്ടായിരുന്നത്. ബംഗ്ലാദേശിന് ഇന്ത്യയോടുള്ള താൽപ്പര്യം കുറഞ്ഞെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തിരക്ക്. . മുമ്പ് 16 വിസ അപേക്ഷാ കേന്ദ്രങ്ങൾ ബംഗ്ലാദേശിൽ ഉടനീളം പ്രവർത്തിച്ചിരുന്നു. നിലവിൽ അഞ്ച് കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.











