
ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)
അറ്റ്ലാന്‍റ: ലോകപ്രശസ്ത താരമായ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ അവസാന മിനിറ്റുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇംഗ്ലണ്ട് 2-1ന് ഡിആര്‍ കോംഗോയെ തോല‍്പിച്ച് ലോകകപ്പ് ഫുട്ബാളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. 74ാം മിനിറ്റിലും 86ാം മിനിറ്റിലും ആണ് ഹാരി കെയ്ന്‍ കോംഗോ വല കുലുക്കിയത്.
61ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ ആണ് ഈ രണ്ട് ഗോളുകളുടെയും ശില്‍പിയായത്. 74ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡന്‍ നല്‍കിയ ക്രോസ് ഹാരി കെയ്ന്‍ കോംഗോയുടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ കളി 1-1 സമനിലയിലായി. 86ാം മിനിറ്റിലും ഇംഗണ്ടിന് വിജയഗോള്‍ നേടാന്‍ സഹായിച്ചത് ആന്തണി ഗോര്‍ഡന്‍ ആയിരുന്നു. ഇത്തവണയും ഹാരി കെയ്ന്‍ അവസരം മുതലാക്കി ഗോള്‍ നേടുകയായിരുന്നു.
ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും
അറ്റ്ലാന്‍റ: കളി തുടങ്ങി ഏഴാം മിനിറ്റില്‍ കോംഗോ ഡിആര്‍ എന്ന ആഫ്രിക്കന്‍ രാജ്യം ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. കോംഗോ ഡിആറിന്റെ ഫോര്‍വേഡ് ബ്രയാന്‍ സിപെംഗ ഇംഗ്ലണ്ടിന്റെ വല കുലുക്കുകയായിരുന്നു. പന്ത് വലയിലേക്ക് പോകുന്നത് കണ്ട് ഇംഗ്ലണ്ടിന്റെ ഗോളിയായ ജോര്‍ദാന്‍ പിക് ഫോര്‍ഡിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ ആഘാതം. അതിന് ശേഷം കളി മറന്നതുപോലെ ഇംഗ്ലണ്ട് ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നിലയിലായി.
ലോകകിരീടം നേടുമെന്ന് പലരും പ്രവചിച്ച ടീമാണ് ഹാരി കെയ്ന്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലണ്ട് ടീം. എങ്കിലും ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെല്ലാം ഡിആര്‍ കോംഗോയുടെ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കുന്ന ടീമാണ് ഡിആര്‍ കോംഗോ എങ്കിലും 32 ടീമുകളടങ്ങുന്ന നോക്കൗട്ട് ഗ്രൂപ്പിലേക്ക് കോംഗോ എത്തിയത് വലിയ അത്ഭുതമായിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെയും കനത്ത പ്രതിരോധം തീര്‍ത്ത് പൊരുതുകയാണ് കോംഗോ. എതിരാളികളെ ഗോളടിക്കാന‍് അനുവദിക്കാതെ പൂട്ടിയിടുന്ന ടീം എന്നതാണ് കോംഗോയ്‌ക്കുള്ള സവിശേഷത. എപ്പോഴും പ്രതിരോധത്തില്‍ അഞ്ച് കളിക്കാരെ നിരത്തുന്ന ടീമാണ് കോംഗോ.
ഗ്രൂപ്പ് മത്സരത്തില്‍ സ്പെയിനിനെ വരെ കോംഗോ സമനിലയില്‍ തളച്ചിരുന്നു. ചാന്‍സുണ്ടാക്കി ഗോളടിക്കും എന്നതാണ് ഇംഗ്ലണ്ടിന്റെ സവിശേഷതയെങ്കിലും കോംഗോയുടെ അഞ്ചംഗ പ്രതിരോധ മതിലില്‍ തട്ടി തകരുകയായിരുന്നു.
ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തിൽ പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായത് ക്രൊയേഷ്യക്കെതിരേയാണ്. മത്സരത്തിൽ മികച്ച ജയം നേടിയ ടീം അടുത്തമത്സരത്തിൽ ഘാനയോട് സമനിലയുമായി രക്ഷപ്പെട്ടു. അടുത്തകളിയിൽ പാനമയെ തോൽപ്പിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനായില്ല. ഹാരി കെയ്‌നിന്റെ ഗോളടിമികവും പ്ലേമേക്കർ റോളിൽ ജൂഡ് ബെല്ലിങ്ങാം ശോഭിക്കാറുണ്ടെങ്കിലും കോംഗോയുടെ പ്രതിരോധത്തെ പൊളിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു.