ന്യൂദൽഹി: രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെ ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതിന് ശേഷം ഇത്രയും വില കുറയ്‌ക്കുന്നത് ഇതാദ്യമായാണ്.
രാജ്യത്തെ 7,000 നയാര പമ്പുകളിൽ ഇന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. കഴിഞ്ഞ ഒന്നരവർഷത്തിനിടെ മാത്രം 500 പുതിയ പമ്പുകൾ കമ്പനി തുറന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് രാജ്യാന്തര ക്രൂഡോയിൽ വില കൂടിയതിന് ആനുപാതികമായി ഇന്ധനവില കൂട്ടിയ കമ്പനിയാണ് നയാരയും. കഴിഞ്ഞ മാർച്ചിൽ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ ക്രൂഡോയിൽ വില കുറഞ്ഞതിനാൽ വെട്ടിക്കുറച്ചത്.
അതേസമയം പെട്രോൾ – ഡീസൽ വില കുറയ്‌ക്കാൻ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തയ്യാറായിട്ടില്ല. രാജ്യത്തിന് ആവശ്യമായ 90 ശതമാനം ഇന്ധനവും വിതരണം ചെയ്യുന്നത് ഈ കമ്പനികളാണ്. രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചിട്ടുണ്ട്. സിലിണ്ടറൊന്നിന് 183 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി. ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും.
















