
ന്യൂദൽഹി: വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിണ്ടർ ഗ്യാസിന്റെ വില 183.50 രൂപ കുറച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശ ക്രാരമാണ് എണ്ണക്കമ്പനികളുടെ ഈ തീരുമാനം. ഇറാൻ- യുഎസ് യുദ്ധത്തിനെ തുടർന്ന് പാചകവാതകത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കിയതിനു പിന്നാലെയാണിത്.
വാണിജ്യ മേഖലയ്‌ക്ക് വലിയ ആശ്വാസമായിട്ടുണ്ട് ഈ തീരുമാനം. റസ്‌റ്റോറന്റുകൾ, ധാബകൾ, ഹോട്ടലുകൾ, ഭക്ഷണ പാനീയ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് ഈ തീരുമാനം ആശ്വാസം നൽകും. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ പുതിയ വിലകൾ ഇന്ന് ( ജൂലൈ 1) 2026 മുതൽ പ്രാബല്യത്തിൽ വന്നു.
2,930 രൂപയ്‌ക്ക് 19 കിലോഗ്രാം സിലിണ്ടർ ലഭ്യമാണ്
ഇന്നത്തെ ഏറ്റവും പുതിയ കുറവിന് ശേഷം, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 2,930 രൂപയായി. ഈ കുറവിന് മുമ്പ്, വില 3,113.50 രൂപയായിരുന്നു. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിലും വൈകാതെ ഇളവുണ്ടാകുമെന്നാണ് സൂചനകൾ.
ഈ വർഷം ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസും ഇസ്രായേലും നടത്തിയ ആക്രമണം ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്ന്, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലൂടെ അസംസ്‌കൃത എണ്ണയും വാതകവും കൊണ്ടുപോകുന്ന കപ്പലുകളുടെ നീക്കം ഇറാൻ തടഞ്ഞു. വിതരണത്തിലെ ഈ തടസ്സം ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി.
വാണിജ്യ സിലിണ്ടർ വില കുറവ് മറ്റു നഗരങ്ങളിൽ ഇങ്ങനെയാണ്. ലഖ്‌നൗവിൽ, വില 3,236 രൂപയിൽ നിന്ന് 3,052.50 രൂപയായി. കൊൽക്കത്തയിൽ, സിലിണ്ടർ ഇപ്പോൾ 3,081.50 രൂപയ്‌ക്ക് ലഭ്യമാകും, മുമ്പ് 3,255.50 രൂപയായിരുന്നു. പട്‌നയിലും പുതിയ വില നടപ്പിലാക്കി, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 3,227 രൂപയാക്കി.
അതേസമയം, പെട്രോൾ കയറ്റുമതി നിയന്ത്രിക്കുന്ന ചട്ടങ്ങളും കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, പെട്രോൾ കയറ്റുമതിയുടെ പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 4 രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. മുമ്പ്, ഈ തീരുവ ലിറ്ററിന് 1.5 രൂപയായിരുന്നു.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില അടുത്തിടെ നാല് തവണ വർദ്ധിപ്പിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ഊർജ്ജ വിതരണ തടസ്സത്തെത്തുടർന്ന് ഇന്ത്യയിലെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ആകെ നാല് തവണ വർദ്ധിപ്പിച്ചു. കനത്ത നഷ്ടം ചൂണ്ടിക്കാട്ടി, എണ്ണ വിപണന കമ്പനികൾ മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 195.50 രൂപയും മെയ് മാസത്തിൽ 993 രൂപയും വില വർദ്ധിപ്പിച്ചിരുന്നു. തുടർന്ന്, ജൂണിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ വർദ്ധിപ്പിച്ചു. അങ്ങനെ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില നാല് ഗഡുക്കളായി 1374.50 രൂപ വർദ്ധിപ്പിച്ചു. വില പഴയ നിലയിലേക്ക് വൈകാതെ മാറ്റാനാകുമെന്നാണ് കണക്കാക്കുന്നത്.
വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിനെ സംബന്ധിച്ചിടത്തോളം, രണ്ട് ഗഡുക്കളായി 89 രൂപയും വില വർദ്ധിപ്പിച്ചു. എണ്ണ വിപണന കമ്പനികൾ ആദ്യം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില മാർച്ചിൽ 60 രൂപ വർദ്ധിപ്പിച്ചു. ഇതിനെത്തുടർന്ന് ജൂണിൽ 29 രൂപയുടെ വർധനവ് ഉണ്ടായി. ഇീ വിലയും വൈകാതെ സാധാരണമട്ടിലാകും.