ജനാധിപത്യ ബോധമുള്ളവര്‍ ജൂണ്‍ മാസത്തില്‍ ഓര്‍മിക്കുന്നത് ജൂണ്‍ 25 ന് രാജ്യത്ത് നടപ്പാക്കിയ ആഭ്യന്തര അടിയന്തരാവസ്ഥയെയാണ്. ആഗസ്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയെ ഓര്‍മ്മിക്കുന്നവര്‍ക്കേ, ആ ചരിത്രവഴി അറിയാവുന്നവര്‍ക്കേ, അടിയന്തരാവസ്ഥയുടെ ആഘാതത്തെക്കുറിച്ച് ഓര്‍മ്മിച്ച് വിറകൊള്ളാനാവൂ; ഭയന്നുള്ള വിറയലല്ല, വികാര വിക്ഷോഭങ്ങള്‍ കൊണ്ടുള്ള വിറയല്‍.
അടിയന്തരാവസ്ഥ ‘അര നൂറ്റാണ്ടുമുമ്പു നടന്ന എന്തോ ഒന്നല്ലേ’ എന്നു ചോദിച്ചേക്കും ഇന്നത്തെ തലമുറയിലെ ചിലരെങ്കിലും. അവര്‍ക്ക് അത്ര പരിചിതമല്ലാത്തകാലത്തെ അനുഭവപരിചയമാണതിന് കാരണം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലാണ് അത് സംഭവിച്ചത്.
ഇന്ദിരാഗാന്ധിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പില്‍ക്കാലത്ത് അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഇന്ദിരാഗാന്ധി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) റിപ്പോര്‍ട്ടറുടെ കണ്ണില്‍ നോക്കി കുറ്റബോധമില്ലാതെ ദൃഢമായി പറയുന്നുണ്ട്, ‘ജനനന്മയ്‌ക്ക് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനായിരുന്നു’ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന്. ഇന്നും കോണ്‍ഗ്രസ്സുകാരും ജനാധിപത്യം എന്നാല്‍ എന്താണെന്ന് അറിയാത്തവരും ആവര്‍ത്തിച്ചു പറയാറുണ്ട്, അടിയന്തരാവസ്ഥക്കാലം നല്ലതായിരുന്നു, സര്‍ക്കാര്‍ ഓഫീസുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു, തീവണ്ടികള്‍ സമയ ക്ലിപ്തത പാലിച്ചു എന്നൊക്കെ. ആ സര്‍ക്കാര്‍ ഓഫീസുകളില്‍ സാമാന്യ ജനങ്ങള്‍ ഭയമില്ലാതെ ചെന്നിരുന്നോ, വണ്ടികളില്‍ ആളുകള്‍ ലക്ഷ്യം കാണുന്ന യാത്രകള്‍ ചെയ്തിരുന്നോ എന്നുചോദിക്കരുതെന്നുമാത്രം.
ഇന്ദിരയുടെ സ്വേച്ഛാഭരണം, സ്വജനപക്ഷപാതം, രാജ്യം സ്വന്തം തറവാട്ടുസ്വത്തെന്ന തോന്നല്‍ ഒക്കെയാണല്ലോ അടിയന്തരാവസ്ഥയ്‌ക്കിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏറ്റവും മോശപ്പെട്ട രാഷ്‌ട്രീയ സംസ്‌കാരത്തിലേക്ക് കൂപ്പുകുത്തിച്ചത് ഇന്ദിരയായിരുന്നു. അന്നത്തെ ചെയ്തികളുടെ ഫലമാണിന്നും ആ പാര്‍ട്ടി അനുഭവിക്കുന്നത്. കോണ്‍ഗ്രസ് അങ്ങനെ അശ്ലീലമായ ഒരു രാഷ്‌ട്രീയ ശൈലിയായി. ആ ശൈലിയുടെ വിനാശമാണ് വാസ്തവത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം; അല്ലാതെ ഒരു പാര്‍ട്ടിയുടെ സര്‍വ്വനാശമല്ല. പക്ഷേ, ഇന്ദിര എന്ന പേരിലൂടെ, ആ പേരിന്റെ ഓര്‍മ്മിപ്പിക്കലിലൂടെ അടിയന്തരകാലം മനസ്സുകളിലേക്ക് കൊണ്ടുവരുന്നത് ആര്‍ക്കെങ്കിലും ഗുണകരമാണോ, അഥവാ, ആര്‍ക്കാണ് ഗുണകരം എന്നതാണ് ചോദ്യം. അതെ, ഇന്ദിരാ ഗാരണ്ടിയെക്കുറിച്ചാണ്.
‘ഇന്ദിരാ പ്രിയദര്‍ശിനി’ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. രാഷ്‌ട്രീയ നേതാവായപ്പോള്‍ ഇന്ദിരാ ഗാന്ധിയായി, ‘പ്രിയദര്‍ശിനി’ പോയതോ പോക്കിയതോ ‘ദൂരദര്‍ശനം’ കൊണ്ടോ സൂക്ഷ്മദര്‍ശനംകൊണ്ടോ എന്നറിയില്ല. പക്ഷേ, അച്ഛനേക്കാള്‍ മുത്തശ്ശിക്കാണ് രാഷ്‌ട്രീയ മാര്‍ക്കറ്റ് എന്ന് ആരോ ധരിപ്പിച്ചത് വിശ്വസിച്ചതുകൊണ്ടാണല്ലോ മക്കളും കൊച്ചുമക്കളുമായ സോദരസംഘം രാജീവിനെ വിട്ട് ഇന്ദിരയെ ഗാരണ്ടിപ്പരസ്യത്തിന് ചിഹ്നമാക്കിയത്? 20 വര്‍ഷത്തിനപ്പുറമുള്ള 2047 ലേക്ക് ഭാരതത്തെ നയിച്ച് സ്വതന്ത്ര രാജ്യത്തിന്റെ നൂറ് ആഘോഷിക്കാന്‍ ഒരു വശത്ത് ശ്രമം നടക്കുമ്പോള്‍ 60 വര്‍ഷം പിന്നിലേക്ക് ഓര്‍മ്മകളെ നയിച്ച് വാഗ്ദാനം ചെയ്യുന്ന ഗാരണ്ടിയില്‍ ജനം മോഹിതരാകുമോ എന്ന് ചിന്തിക്കാന്‍കൂടി കഴിയാത്തവരാണ് കോണ്‍ഗ്രസ്സിന്റെ തലമുറ. പക്ഷേ, അവര്‍ക്ക് അക്കാര്യം അറിയാത്തതല്ല, അതുകൊണ്ടാണല്ലോ വനിതകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിന് ഇന്ദിരയെന്ന പേരുകൊടുക്കാതെ, ഇന്ദിര പോലും ഉപേക്ഷിച്ച ‘പ്രിയദര്‍ശിനി’ ആക്കിയത്.
‘ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്ന് ഒരുകാലത്ത് കോണ്‍ഗ്രസ്സുകാര്‍ മുദ്രാവാക്യം വിളിച്ചതിന്റെ തുടര്‍ച്ചയിലായിരുന്നല്ലോ രാജ്യത്ത് അടിയന്തരാവസ്ഥ. പക്ഷേ ‘ഇന്ദിര എന്നാല്‍ അടിയന്തരാവസ്ഥ’ എന്ന ഓര്‍മ്മപ്പെടുത്തലിലേക്ക് അത് മാറി, കാലം മാറ്റി, അതിന് വഴിയൊരുക്കി എന്നതാണ് ഇന്നത്തെ സ്ഥിതി.
രാജ്യത്ത് രാഷ്‌ട്രീയ-സാമൂഹ്യ ആഭ്യന്തര അസ്വസ്ഥതകള്‍ ഉണ്ടാകുന്നുവെന്നും ‘ആഭ്യന്തര കലാപ’മുണ്ടാകാന്‍ സാധ്യതയെന്നും വിസ്തരിച്ചായിരുന്നുവല്ലോ ഭരണഘടനയുടെ 352 ാം വകുപ്പ് വിനിയോഗിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്, 1975 ജൂണ്‍ 25 ന്.
വാസ്തവത്തില്‍ അത് അടിയന്തരാവസ്ഥയ്‌ക്കുമുകളില്‍ അടിയന്തരാവസ്ഥയായിരുന്നു; ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരട്ടപ്പൂട്ട്. 1971 ലെ ഭാരത-പാക് യുദ്ധത്തിന്റെ ഭാഗമായി രാജ്യം അടിയന്തരാവസ്ഥയിലായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 ന് പുറമേ, ആര്‍ട്ടിക്കിള്‍ 359 കൂടി ചുമത്തിക്കൊണ്ടായിരുന്നു ഇന്ദിരയുടെ അടിയന്തരം. ആ 359 ാം വകുപ്പ് നടപ്പില്‍ വരുത്തുന്നതിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 19, 21, 22 എന്നിവ മരവിപ്പിക്കുകയായിരുന്നു ഇന്ദിര ചെയ്തത്.
പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിഭാവനം ചെയ്ത്, നൂറുകണക്കിന് മഹത്തുക്കള്‍ മനസ്സും ബുദ്ധിയും ശരീരവും സമയവും സമര്‍പ്പിച്ച് തയാറാക്കിയ ഭരണഘടനയിലെതന്നെ വകുപ്പുകള്‍ അതിന് കടകവിരുദ്ധമായി, പൗരന്മാര്‍ക്ക് എതിരേ പ്രയോഗിക്കാന്‍ രാജ്യഭരണത്തലപ്പത്തിരിക്കുന്നവര്‍ക്ക് ഉപദേശിയായത് ഒരു സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ. ‘ചേരമൂര്‍ഖന്‍’എന്നൊരു പ്രയോഗം നാട്ടിന്‍പുറത്തുണ്ട്. മൂര്‍ഖന്‍ പാമ്പും ചേരയും ഇണചേര്‍ന്നുണ്ടാകുന്ന പാമ്പ് എന്നൊക്കെയാണ് ചിലരുടെ വിവക്ഷ. പക്ഷേ, വിഷമുള്ള മൂര്‍ഖനാണെന്നു തോന്നാത്ത, വിഷമില്ലാത്ത ചേരയാണെന്ന് പറയാനാവാത്ത ശരീരത്തില്‍ വരകളുള്ള ഒരിനം പാമ്പുണ്ട്, അവയ്‌ക്ക് വിഷം കൂടുതലാണ്. പക്ഷേ തെറ്റിദ്ധരിച്ചുപോകും. അങ്ങനെയൊരു ‘ചേരമൂര്‍ഖന്‍’ ആയിരുന്നു സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ. 1971 മുതല്‍ റേ പശ്ചിമ ബംഗാള്‍ ഭരിച്ചിരുന്നത് സിപിഐയുമായി ചേര്‍ന്ന് പ്രോഗ്രസീവ് ഡമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന മുന്നണിയായാണ്. സിപിഐ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ആദ്യ ദശകത്തിലെ സംഭവം. സിപിഎം ബംഗാളില്‍ എതിര്‍പക്ഷത്തായിരുന്നു. സോവ്യറ്റ് റഷ്യയുടെ താളത്തിന് തുള്ളിയാണ് അന്ന് ബംഗാളില്‍ ഇന്ദിരയുടെ കോണ്‍ഗ്രസ്സും സി. അച്യുതമേനോന്‍ ജനറല്‍ സെക്രട്ടറിയായ സിപിഐയും ഒന്നിച്ചത്. (അച്യുതമേനോനുശേഷമാണ് ഇഎംഎസ് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായത്, അതും നമ്പൂതിരിപ്പാടിന്റെ മേനോന്‍ വിരോധത്തിന് കാരണമാണ്). ബംഗാളില്‍നിന്നുള്ള കോണ്‍ഗ്രസ്സിന്റെ നേതാവും മുന്‍ രാഷ്‌ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ (നാലുഭാഗം) ഇന്ദിരയുടെ ദശകങ്ങളില്‍ പറയുന്നുണ്ട്, റേ ഈ സാധ്യത ശ്രദ്ധയില്‍ പെടുത്തുംവരെ ഇന്ദിരയ്‌ക്ക് ഭരണഘടനയിലെ ഈ വകുപ്പിന്റെ പ്രയോഗത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന്. അതായത് 21 മാസം (1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ) രാജ്യമെമ്പാടും ജനങ്ങളെ തച്ചുകൊന്നതിനും തല്ലിച്ചതച്ചതിനും വഴിയൊരുക്കിയത് ബംഗാളിലെ മുഖ്യമന്ത്രിയായിരുന്നു. ‘റഷ്യയുടെ പിന്തുണയി’ലായിരുന്നു. അതിന്റെയൊക്കെ ഫലമായിരിക്കണം, 1977 ല്‍ ബംഗാളില്‍നിന്ന് ഭരണത്തിന്റെ പടിയിറങ്ങിയതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇതുവരെ തലപൊക്കിയിട്ടില്ല. ജനാധിപത്യം, ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെയുള്ള പ്രയോഗം വെറുതേ പ്രാസത്തിനൊപ്പിച്ചു പറയുന്നതല്ല എന്നു സാരം.
അടിയന്തരാവസ്ഥക്കാലം, അക്കാലത്തെ പീഡനങ്ങള്‍, അധികാര പ്രമത്തതയുടെ ക്രൗര്യങ്ങള്‍, ചോരവാര്‍ന്ന ഭാരതത്തിന്റെ ദീനാവസ്ഥ, പരിണത ഫലം, അതിന്റെ ദേശവ്യാപക അവസ്ഥ, അനുഭവം, കേരള പര്‍വ്വം എല്ലാം ഏറെ വിശദീകരിച്ചിട്ടുള്ളതാണ്. എങ്കിലും ഇനിയും പറഞ്ഞുകൊണ്ടേയിരിക്കണം, വരും തലമുറകള്‍ക്ക് അവ ഓര്‍മ്മയില്‍ ഉണ്ടായിരിക്കാന്‍. വേഷംമാറിയും പേരുമാറ്റിയും വരുന്ന അധികാരകേന്ദ്രങ്ങളുടെ നയവും നിലപാടുകളും ‘പ്രിയദര്‍ശനമല്ല’ ‘അപശകുന’ങ്ങളാണെന്ന് അറിയാന്‍ അതാവശ്യമാണ്.
ഭയക്കേണ്ട, അടിയന്തരാവസ്ഥപോലെയൊന്ന് ഇനി ഈ രാജ്യത്ത് സംഭവിക്കില്ല. അടിയന്തരാവസ്ഥയുടെ സകലമാന ദുരിതവും അനുഭവിച്ചവര്‍ അധികാരത്തില്‍ വന്നതുകൊണ്ടു മാത്രമല്ലത്. രോഗം കണ്ടെത്തുക, അതിന് പ്രതിരോധ പ്രവര്‍ത്തനം നടത്തുക, ഇനിയൊരിക്കലും വരാത്തരീതിയില്‍ പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണല്ലോ ബുദ്ധിയും സ്ഥിരമായ ഭയമുക്തിയും. 1977 ലെ തെരഞ്ഞെടുപ്പില്‍, അടിയന്തരാവസ്ഥയെ എതിര്‍ത്ത് സമരം നയിച്ചവര്‍ അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി ഭാരതം ഭരിച്ചു. അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച ജനസംഘം പിരിച്ചുവിട്ട് ജനതാ പാര്‍ട്ടിയില്‍ ലയിച്ചിരുന്നു. ജനസംഘം നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി (വിദേശകാര്യം), എല്‍.കെ. അദ്വാനി (വാര്‍ത്താവിനിമയം), ബ്രിജ് ലാല്‍ വര്‍മ്മ (വ്യവസായം, ടെലി കമ്മ്യൂണിക്കേഷന്‍സ്) എന്നിവര്‍ ഉണ്ടായിരുന്ന മന്ത്രിസഭ ഭരണഘടനയില്‍ 44 ാം ഭേദഗതി കൊണ്ടുവന്ന് എന്നെന്നേക്കുമായി അടിയന്തരാവസ്ഥപോലുള്ള ഭരണഘടനാ ദുര്‍വിനിയോഗത്തിനുള്ള പഴുത് അടച്ചുകളഞ്ഞു.
ഭരണഘടനയുടെ പകര്‍പ്പെന്ന പേരില്‍ ഉള്ളിലൊന്നുമില്ലാത്ത പുസ്തകം കൈയില്‍ പിടിച്ച് ഭരണഘടന സംരക്ഷിക്കാനിറങ്ങിയിട്ടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരുമാണ് ആദ്യമായും അവസാനമായും ഭരണഘടനയെ അനാദരിച്ച് അശുദ്ധമാക്കിയത്. പൗരസ്വാതന്ത്ര്യങ്ങള്‍ മരവിപ്പിച്ച്, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച്, ഭരണപക്ഷത്തുള്ളവരും സര്‍ക്കാരിനെ അനുകൂലിക്കുന്നവരുമല്ലാത്തവര്‍ ഇല്ലാത്ത പാര്‍ലമെന്റില്‍ ഇന്ദിരയും കൂട്ടരും അടിയന്തരാവസ്ഥക്കാലത്ത് പാസാക്കിയ ഭരണഘടനയുടെ 42 ാം ഭേദഗതി റദ്ദാക്കിയതാണ് ആ 44 ാം ഭേദഗതി തീരുമാനം. ഇന്ദിരയുടെ നിയമ മന്ത്രി എച്ച്.ആര്‍. ഗോഖലെയാണ് 42 ാം ഭേദഗതി ബില്‍ അവതരിപ്പിച്ചത്. സുപ്രീം കോടതിയുടെ ഉള്‍പ്പെടെ സകല കോടതികളുടെയും അധികാരങ്ങള്‍ വെട്ടിച്ചുരുക്കി അത് പ്രധാനമന്ത്രിയില്‍ ആക്കുകയായിരുന്നു ഈ ഭേദഗതിയുടെ ലക്ഷ്യം. ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തി, പുതിയ 10 മൗലിക കര്‍ത്തവ്യങ്ങള്‍ ചേര്‍ത്തു, പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വിധിച്ചു, ലോക്സഭാ കാലാവധി അഞ്ചില്‍നിന്ന് ആറുവര്‍ഷമാക്കി, പ്രധാനമന്ത്രിയും മന്ത്രിസഭയും പറയുന്നത് അപ്പാടെ രാഷ്‌ട്രപതി അനുസരിച്ചോളണമെന്ന് നിശ്ചയിച്ചു. വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി. മൊറാര്‍ജി ഭരണം 43, 44 ഭേദഗതികളിലൂടെ അവയില്‍ ഒട്ടുമിക്ക തീരുമാനങ്ങളും റദ്ദാക്കി. ഇതിനു പുറമേ 352 ാം ആര്‍ട്ടിക്കിളിലെ ”ആഭ്യന്തര അസ്വസ്ഥതകള്‍” എന്ന വാക്ക് ”സായുധ കലാപം” എന്ന് മാറ്റി കൃത്യമായി നിര്‍വചിക്കുകയും ചെയ്തു.
ശരിയാണ്, ഇനി ഒരു രാഷ്‌ട്രീയ ആഭ്യന്തര അടിയന്തരാവസ്ഥ രാജ്യത്തുണ്ടാകുകയില്ല. നമ്മുടെ ജനാധിപത്യം അത്രത്തോളം ബലവത്തും ആന്തരിക കരുത്തുമുള്ളതാണ്. അതുകൊണ്ടാണല്ലോ, ‘പുല്‍കളും പുഴുക്കളുംകൂടിത്തന്‍ കുടുംബക്കാര്‍’ (‘പാറ്റ’കളും) എന്ന നിലയില്‍ പരമാവധി സ്വാതന്ത്ര്യം അനുഭവിപ്പിക്കുന്നത്. പക്ഷേ, അടിയന്തരക്കാരി ഇന്ദിരയുടെ ഏത് ഓര്‍മ്മയും ഏതുവിധത്തിലായാലും തിരിച്ചുകൊണ്ടുവരുമ്പോള്‍ അത് ചില ദുസ്സൂചനകള്‍തന്നെയാണ്; ഒരു ആപത്കരമായ ശൈലിയും മനസ്സും നശിച്ചിട്ടില്ലെന്നതിന്റെ അടയാളം.
പിന്‍കുറിപ്പ്:
പ്രതിപക്ഷ നേതാവിന്റെ കണ്ണുതെളിഞ്ഞു, കണ്ണാടി വേണ്ടത്രേ. ഒരിക്കല്‍ക്കൂടി ഗുരുവായൂരിലേക്ക് പോകാന്‍ സമയമായി. ‘ആ തിരി തെളിയുന്നിടത്തിനപ്പുറം’കാണാനായാലോ…!
















