Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

തൊഴിലാളികളില്‍ മലയാളികള്‍ പേരിനുമാത്രം,

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: അതിഥി തൊഴിലാളികളെ കുത്തിനിറച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നിയമം മറികടന്നു നല്‍കിയത് 140 കോടിയിലേറെ രൂപ. പെര്‍ഫോര്‍മന്‍സ് ഗ്യാരന്റിയില്ല, സെക്യൂരിറ്റി ഡിപ്പോസിറ്റില്ല, ടെന്‍ഡറില്‍ 10% ഇളവ,് ഒരു കോടിയില്‍ താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് ടെന്‍ഡറുമില്ല. ഇങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചാണ് ഊരാളുങ്കലിനെ ഇടതുസര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചത്.

തദ്ദേശ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാനാണ് 1925ല്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് തുടക്കമിട്ടത്. ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ ഏറ്റെടുക്കുന്ന പണികള്‍ അംഗങ്ങളായ തൊഴിലാളികള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ വാഗ്ഭടാനന്ദന്റെ ലക്ഷ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിധം ഊരാളുങ്കല്‍ മാറി. മറ്റ് കരാറുകാരും കമ്പനികളും ചെയ്യുന്നതുപോലെ ആധുനിക യന്ത്രങ്ങളും അതിഥി തൊഴിലാളികളെയും ആശ്രയിച്ചാണ് ഇപ്പോള്‍ ഊരാളുങ്കലിന്റെ പ്രവര്‍ത്തനം.

മറ്റ് കരാറുകാര്‍ക്ക് ഇല്ലാത്ത ഒട്ടേറെ ആനുകൂല്യങ്ങള്‍ ഊരാളുങ്കലിന് ലഭിക്കുന്നതായി കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറയുന്നു. നേരത്തെ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റികള്‍ക്ക് അനുവദിക്കുന്ന കരാറുകള്‍ക്ക് പരിധി ഉണ്ടായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 25 കോടിയില്‍ നിന്നും 100 കോടി രൂപയാക്കി ഉയര്‍ത്തി. 2021ല്‍ ഇത് 200 കോടിയാക്കി. 2022ല്‍ 500 കോടിയാക്കി. നിലവില്‍ പരിധികളൊന്നുമില്ലാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ ലഭിക്കുന്നത്.

കമ്പനിക്ക് താങ്ങാന്‍ കഴിയുന്നതിലും അധികം കരാറുകള്‍ ലഭിച്ചതിനാല്‍ പല പദ്ധതികളും ഇഴയുകയാണെന്നാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ പറഞ്ഞത്. നിര്‍മ്മാണ കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്താത്ത പദ്ധതികള്‍ വന്‍ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിന് വരുത്തി വയ്‌ക്കുന്നത്. അതിനാല്‍ ഊരാളുങ്കലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്. ചെറുകിട കരാറുകാരുടെ സഹകരണ സംഘങ്ങള്‍ക്കു പോലും യാതൊരു സൗജന്യവും സര്‍ക്കാര്‍ നല്‍കുന്നില്ല.

ഊരാളുങ്കലിന്റെ നിര്‍മ്മാണ പദ്ധതികളില്‍ മരാമത്ത് എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടം കുറവാണെന്ന ആരോപണവുമുണ്ട്. പലതിലും മേല്‍നോട്ടം ഊരാളുങ്കലിന്റെ എന്‍ജിനിയര്‍മാര്‍ നേരിട്ടാണ് നടത്തിയത്. അതിനാല്‍ ഗുണനിലവാരത്തിലും സംശയമുണ്ട്.

അതിനാല്‍ ഊരാളുങ്കലിന്റെ പദ്ധതികളില്‍ അന്വേഷണം വേണമെന്നും ലേബര്‍ സൊസൈറ്റി എന്ന നിലയില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.