Kerala

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

Published by
എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: കടല്‍ക്ഷോഭത്തില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ നൂതന രക്ഷാ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ കൊച്ചി തീരരക്ഷാ സേന രക്ഷിച്ചു. മംഗലാപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മഞ്ജു മാതാ എന്ന ബോട്ടിലെ തൊഴിലാളികളെയാണ് രക്ഷിച്ചത്. പുറംകടലില്‍ ബോട്ട് അപകടത്തില്‍പ്പെട്ട വിവരം അടിയന്തര കോളിലൂടെയാണ് തീരരക്ഷാ സേന അറിയുന്നത്. പ്രക്ഷുബ്ധമായ കടലിലൂടെ നീങ്ങുന്നതിനിടെ ബോട്ടില്‍ വെള്ളം കയറി മുങ്ങിയതാണ് അപകട കാരണം.

കനത്ത കടല്‍ക്ഷോഭത്തില്‍ തീരരക്ഷാ സേനയുടെ സച്ചേത് കപ്പല്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കടല്‍ക്ഷോഭം, ശക്തമായ കാറ്റ്, മോശം കാഴ്ച, ഇരുട്ട് എന്നിവ രക്ഷാ ദൗത്യത്തെ സങ്കീര്‍ണമാക്കി. അസാധാരണമായ നാവിക വൈദഗ്ധ്യം, കൃത്യത, ഏകോപനം എന്നിവ രക്ഷാദൗത്യത്തിന് കരുത്തായതായി തീരരക്ഷാ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രതികൂല സമുദ്ര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഡിആര്‍ഡിഒ പ്രത്യേകം രൂപകല്‍പന ചെയ്ത റിമോട്ട് ഓപ്പറേറ്റഡ് ലൈഫ് ബോയ്‌കളും ദൗത്യ വിജയത്തിനിടയാക്കി. കനത്ത തിരമാലകള്‍ക്കിടയിലും വെള്ളത്തില്‍ മുങ്ങിത്താഴുന്നവരുടെ അടുത്തെത്തി ലൈഫ് ബോയ്‌കള്‍ രക്ഷകരാകും. റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ എത്ര ശക്തമായ തിരമാലകളിലും ഇവ നിയന്ത്രണവിധേയമാണ്. ആദ്യമായാണ് ഈ സാങ്കേതിക വിദ്യ രാജ്യത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.