തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ കോളജ് ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. ധര്‍ണ സെക്രട്ടേറിയറ്റിന് മുന്നില്‍ ഓട്ടോറിക്ഷാ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്ക് സൗജന്യയാത്ര നടപ്പായതോടെ ഓട്ടോറിക്ഷാ യാത്രക്കാരില്‍ 60 ശതമാനമുണ്ടായിരുന്ന വനിതകള്‍ 10 ശതമാനമായി ചുരുങ്ങിയെന്നും നഷ്ടത്തിലായ തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാന്‍ മിനിമം വേതനം 50 രൂപയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി ജോലിചെയ്യുന്ന ആറര ലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത ഈ സര്‍ക്കാരിനുണ്ട്. അവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല. മിനിമം വേതന നിരക്ക് പരിഷ്‌കരിച്ചിട്ട് നാലര വര്‍ഷമായി. കൂലി വര്‍ദ്ധിപ്പിക്കാതെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഉപജീവനം സാധ്യമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്.
യൂബര്‍, റാപ്പിഡോ കമ്പനികളുടെ കീഴില്‍ നിയമവിരുദ്ധമായി ഓടുന്ന ബൈക്ക് ടാക്‌സികള്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. നിയമവിരുദ്ധമായി ഒടുന്ന ഇത്തര ബൈക്ക് ടാക്‌സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഓട്ടോ തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണമെന്നും സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ ജില്ല പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ. ജയകുമാര്‍, ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, യൂണിയന്‍ ഭാരവാഹികളായ എസ്. ജയശങ്കര്‍, ഡി. കുഞ്ഞുമോന്‍, ഹരികൃഷ്ണന്‍, ഗോപകുമാര്‍, സി. ജ്യോതിഷ്‌കുമാര്‍, പ്രമോദ്, വി. വിനോദ്, രാഹുല്‍, ഹെവി മോട്ടോര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.











