ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ആചാരപരമായ ചടങ്ങാണ്. കേരളത്തിലെ വള്ളംകളികള്‍ ആരംഭിക്കുന്നത് മൂലം വള്ളംകളിയോടെയാണ്. എല്ലാ വര്‍ഷവും മിഥുന മാസത്തിലെ മൂലം നാളിലാണ് വള്ളംകളി നടക്കുന്നത് എന്നതു കൊണ്ടാണ് ഈ ജലമേള മൂലം വള്ളംകളി എന്നറിയപ്പെടുന്നത്. ആറന്മുള വള്ളംകളി കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ വള്ളംകളിയും ചമ്പക്കുളം വള്ളംകളിതന്നെ. ചെമ്പകശ്ശേരി രാജാവിന്റെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി കോട്ടയം ജില്ലയിലെ കുറിച്ചി കരിംകുളം ക്ഷേത്രത്തില്‍നിന്ന് ജലമാര്‍ഗം കൊണ്ടുവന്ന ശ്രീ കൃഷ്ണ വിഗ്രഹം മാര്‍ഗമധ്യേ രാത്രിയില്‍ ചമ്പക്കുളത്ത് മാപ്പിളശ്ശേരി തറവാട്ടില്‍ ഇറക്കിവച്ചു. പിറ്റേന്ന് മൂലം നാളില്‍ ചെമ്പകശ്ശേരി രാജാവ് പരിവാര സമേതം വള്ളത്തില്‍ ചമ്പക്കുളത്തെത്തി വിഗ്രഹം ഏറ്റുവാങ്ങി വാദ്യഘോഷങ്ങളോടെ അമ്പലപ്പുഴയില്‍ എത്തിച്ച് പ്രതിഷ്ഠിച്ചു. ഇതേത്തുടര്‍ന്ന് എല്ലാ വര്‍ഷവും മൂലം വള്ളംകളി ചമ്പക്കുളം പമ്പയാറ്റില്‍ ആചാരമായി നടത്തിത്തുടങ്ങി.
ഇപ്രകാരം ഹൈന്ദവ ആചാരമായ മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നല്‍കണമെന്ന ആവശ്യമാണ് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരസ്യമായ മറുപടിയും രഹസ്യമായ വെളിപ്പെടുത്തലും സാമാന്യ മര്യാദകളുടെ സകല സീമയും ലംഘിച്ചുകൊണ്ടായിരുന്നു. സ്വന്തം മുന്നണിയിലുള്ള ഒരു എംഎല്‍എ ഒരാവശ്യം ഉന്നയിച്ചാല്‍ അത് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. പക്ഷേ അതിനു ശേഷം അടുത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിയോട് നടത്തിയ പരാമര്‍ശം അത്ര നിഷ്‌കളങ്കമല്ല. കേരളത്തില്‍ മതപരമോ അല്ലാത്തതോ ആയ പ്രാദേശിക വിശേഷങ്ങള്‍ക്ക് അവധി അനുവദിക്കുന്നത് അപൂര്‍വ സംഭവമൊന്നുമല്ല. എന്തിനും ഏതിനും ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കുന്ന നിലപാടിനു പേരു കേട്ട സതീശന്റെ ഇക്കാര്യത്തിലെ പ്രതികരണം അതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട ആഘോഷത്തിന് അവധി ഒരു കാരണവശാലും നല്‍കില്ലെന്നുള്ള കാര്യം ചൂടാറാതെ മുസ്ലിം ലീഗ് മന്ത്രിയോട് പങ്കുവെക്കുന്നതിന്റെ കാരണവും ഈ ന്യൂനപക്ഷ പ്രേമം തന്നെ.
യുഡിഎഫ് ജയിച്ചതും എല്‍ഡിഎഫ് പരാജയപ്പെട്ടതും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൊണ്ടാണ്. ഇത് ഇരുമുന്നണികള്‍ക്കും അറിയാം. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകള്‍ എവിടെ പോയി എന്ന് ഇവര്‍ രണ്ടു കൂട്ടരും പറയുന്നുമില്ല. കാരണം വോട്ടുകുത്തികളായ, മതേതരത്വം സ്വന്തം ചെലവില്‍ കൊണ്ടു നടക്കുന്ന ഹിന്ദുക്കളെ വോട്ടര്‍മാരായി പോലും ഇരു മുന്നണികളും പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം.
ന്യൂനപക്ഷത്തിന്റെ പ്രത്യേകിച്ച് മുസ്ലിം വോട്ടിലാണ് തങ്ങളുടെ വര്‍ത്തമാനവും ഭാവിയും നിലകൊള്ളുന്നതെന്ന് ആവര്‍ത്തിച്ചു പറയുകയും പാണക്കാട്ടും സമസ്ത ആസ്ഥാനത്തും ജമാഅത്തെ ഇസ്ലാമി ഓഫീസിലും ഇടയ്‌ക്കിടെ ഓടിയെത്തി കുമ്പിട്ടും അല്ലാതെയും വണങ്ങി ഇടിഞ്ഞു വീഴാന്‍ പോകുന്ന മതേതരത്വത്തെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന സതീശനില്‍ നിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം അഹങ്കാരത്തിന്റെ വഴികള്‍ പിണറായിയുടെ പിന്‍ഗാമിയാകുവാന്‍ അദ്ദേഹത്തെ സഹായിക്കുക തന്നെ ചെയ്യും.
സതീശനെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞതാണ് രസകരം. മുഖ്യമന്ത്രി നേരത്തെ തന്നോട് പറഞ്ഞ ഒരു കാര്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് അദ്ദേഹത്തിനു തോന്നിയതു പോലും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതിനുള്ള മറുപടി ‘ അങ്ങു പള്ളീല്‍ പോയി പറഞ്ഞാല്‍ മതി’ എന്നാണ്. ദൃശ്യ മാധ്യമങ്ങളും നവ മാധ്യമങ്ങളും ഇത്രമാത്രം സജീവമായ ഇക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം പാര്‍ട്ടി അടിമകളെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നതു പോലെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും കുഞ്ഞാലിക്കുട്ടി പറഞ്ഞു പറ്റിക്കാന്‍ നില്‍ക്കണ്ട.
ആജീവനാന്ത കാലം താന്‍ മുഖ്യമന്ത്രിയായിരിക്കും എന്ന് കരുതി പിണറായി വിജയന്‍ നാട്ടുകാരോട് കാണിച്ചതൊന്നും ജനം മറക്കാത്തതു കൊണ്ടാണ് സതീശന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. അത് ഇടയ്‌ക്കിടെ സതീശനും യുഡിഎഫ് പ്രവര്‍ത്തകരും ഓര്‍ക്കുന്നത് നന്നായിരിക്കും. പിന്നെ ഈ ജനം എന്ന് പറയുന്നതില്‍ കേരളത്തിലെ ഹിന്ദുക്കളും ഉള്‍പ്പെടും. അവരുടെ ചൂണ്ടു വിരലിലും മഷി പുരളുമെന്നും മൈക്കിനെ മറന്നു പുലമ്പുന്ന സതീശന്‍ പ്രത്യേകം ഓര്‍ത്താല്‍ കൂടുതല്‍ നന്ന്.















