Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Published by
എന്‍.പി. സജീവ്

കൊച്ചി: എക്‌സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസ് സംബന്ധിച്ച് ഇ ഡി അന്വേഷണം വഴിത്തിരിവില്‍. പിണറായി വിജയന്റെ മകളുടെ കമ്പനി എക്‌സാലോജിക് സൊലൂഷന്‍സ് ഓഫീസ് മേല്‍വിലാസം മാത്രമാണ് ബെംഗളൂരുവിലേത്. സ്ഥാപനത്തിന്റെ സ്ഥിരം മേല്‍വിലാസം എകെജി സെന്ററാണ്. ഇതാണ് അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഇ ഡിയെ പ്രേരിപ്പിക്കുന്നത്.

വീണയെ റെയ്ഡിനിടെയും മറ്റ് രണ്ട് തവണ കൊച്ചി സോണല്‍ ഓഫീസില്‍ വിളിച്ചുവരുത്തിയും ചോദ്യം ചെയ്‌തെങ്കിലും മൊഴികളില്‍ വലിയ പൊരുത്തക്കേടാണ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ചോദ്യം ചെയ്തപ്പോള്‍ നല്കിയ മൊഴികളല്ല ഇ ഡിയോട് വീണ പറഞ്ഞത്. എസ്എഫ്‌ഐഒയോട് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നു വീണ സംസാരിച്ചത്. എന്നാല്‍ ഇ ഡി നേരിട്ടു പല കാര്യങ്ങളും ചോദിക്കുമ്പോഴും അറിയില്ലെന്ന് വീണ പറഞ്ഞു.

രണ്ടു മൊഴിയും തമ്മില്‍ വലിയ വൈരുധ്യമുണ്ട്. വീണയ്‌ക്കു പല കാര്യങ്ങളും അറിയില്ലെങ്കില്‍ വീണയുടെ പുറകില്‍ അതിശക്തനായ വ്യക്തിയുണ്ടെന്നാണ് ഇ ഡിയുടെ കണക്കുകൂട്ടല്‍. പ്രത്യേകിച്ച് എക്‌സാലോജിക്കിന്റെ പെര്‍മനന്റ് അഡ്രസ് എകെജി സെന്ററാണെന്നത് വലിയ ദുരൂഹതയാണ്. കമ്പനിയില്ലെങ്കിലും ആരാണുണ്ടാക്കിയതെന്ന ചോദ്യമുയരുന്നു. അന്വേഷണം ഈ വഴിക്കു നീങ്ങുമ്പോള്‍ സംസ്ഥാന രാഷ്‌ട്രീയ രംഗത്തു വലിയ കോളിളക്കമുണ്ടാക്കാവുന്ന സംഭവ വികാസമായിരിക്കും ഇതു സൃഷ്ടിക്കുക.

ഫലത്തില്‍ പിണറായി വിജയനും സിപിഎമ്മിനും മാസപ്പടിക്കേസില്‍ മറുപടി പറയേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുള്ള ഇടപാടാണ് മാസപ്പടിക്കേസിലുണ്ടായെതെന്നാണ് സൂചനകള്‍. സിഎംആര്‍എലുമായി ബന്ധപ്പെട്ട വലിയ ഇടപാടുകള്‍ ഇപ്പോഴും പുകമറയ്‌ക്കുള്ളില്‍ത്തന്നയാണ്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നേക്കും.

സിഎംആര്‍എല്‍ ഡയറക്ടറുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിഎംആര്‍എല്‍ ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ മകനും ഡയറക്ടറുമായ ശരണിനെ ഇന്നലെയും ഇ ഡി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു മുമ്പും പലവട്ടം ശരണിനെ ചോദ്യം ചെയ്തിരുന്നു. വീണയെ ഈ ആഴ്ച വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. വീണ തനിക്കൊന്നുമറിയില്ലെന്ന് പറയുമ്പോഴും മറ്റാരെങ്കിലുമാണോ വീണയ്‌ക്കായി കമ്പനിയുണ്ടാക്കിയതും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നുമുള്ള ചോദ്യത്തിന് നിശബ്ദമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഇ ഡിയുടെ പഴുതടച്ച നീക്കങ്ങള്‍.