ന്യൂഡൽഹി ; ഇന്ത്യയുടെ ബസുമതി അരി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട് . ഇപ്പോൾ അഫ്ഗാനിസ്ഥാനും ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച യോഗത്തിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ഈ കരാർ നടപ്പിലായാൽ പാകിസ്ഥാന് കാര്യമായ നഷ്ടം സംഭവിച്ചേക്കും.
റിപ്പോർട്ടുകൾ പ്രകാരം, അഫ്ഗാനിസ്ഥാന്റെ വാർഷിക ബസ്മതി അരി ഉപഭോഗം 500,000 ടൺ ആണ്. പാകിസ്ഥാനിൽ നിന്ന് അഫ്ഗാൻ ബസുമതി അരി ഇറക്കുമതി ചെയ്തിരുന്നു. എന്നാലിപ്പോൾ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള വ്യാപാരം പാകിസ്ഥാന് കോടികളുടെ നഷ്ടമുണ്ടാക്കും.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഏറ്റവും കൂടുതൽ വ്യാപാരം നടന്നിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണ്. ഈ വിദ്വേഷം വ്യാപാര ബന്ധങ്ങളെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് ലൈൻ റിപ്പോർട്ട് അനുസരിച്ച്, ദുബായിലെയും ഇറാനിലെയും വ്യാപാരികൾ വഴി അഫ്ഗാനിസ്ഥാൻ നിലവിൽ ഇന്ത്യൻ ബസുമതി അരിയുടെ ഒരു ഭാഗം പരോക്ഷമായി വാങ്ങുന്നുണ്ട്.
“ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിതരണം കൂടുതൽ ലാഭകരവും വിശ്വസനീയവുമാക്കുമെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു” എന്നാണിപ്പോൾ അഫ്ഗാൻ വ്യവസായികൾ പറയുന്നത്. വർഷങ്ങളായി ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള ബസ്മതി അരി കയറ്റുമതി പരിമിതമായിരുന്നു. 2005-06 ൽ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് ഏകദേശം 63 ടൺ അരി കയറ്റുമതി ചെയ്തു.
ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം, 2010-11 ൽ കയറ്റുമതി പുനരാരംഭിച്ചു. 2020-21 ൽ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് 108.9 കോടി രൂപ വിലമതിക്കുന്ന 19,440 ടൺ ബസ്മതി അരി കയറ്റുമതി ചെയ്തു. 2026 ഏപ്രിലിൽ കയറ്റുമതി 979 ടൺ ആയിരുന്നു. എന്നാലിപ്പോൾ 20000 ടണ്ണിലധികം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ഗാൻ ആലോചിക്കുന്നത്. ഇതോടെ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കുകയും ചെയ്യും.
















