തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി നവോമി വിന്‍സെന്റിന്റെ ഹൃദയം ദാനം ചെയ്യും. തിരുവനന്തപുരം കിംസില്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിക്കും. ഹൃദയം അടക്കം നവോമിയുടെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും.
നാളെ രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടു പോകുന്നത്. വാഹന അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം കിംസില്‍ ചികിത്സയിലായിരുന്നു നവോമി വിന്‍സെന്റ്. ഇന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കവടിയാറില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി തൃശൂരില്‍ നിന്ന് വരുന്ന വഴിക്ക് കൊട്ടാരക്കരയില്‍ വച്ച് അപകടം ഉണ്ടാവുകയായിരുന്നു.
നവോമിയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിച്ചായിരുന്നു അപകടം. 25ന് പുലര്‍ച്ചയായിരുന്നു അപകടമുണ്ടായത്. നവോമിയുടെ ഒരു വൃക്ക തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് കിംസിലേക്കും കരള്‍ കിംസിലേക്കും ഹൃദയം എറണാകുളം ലിസി ആശുപത്രിയിലേക്കുമാണ് നല്‍കുന്നത്.
















