2014 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി നേടിയ വന്‍ വിജയത്തെക്കുറിച്ച് എന്റെ പിതാവ്, പരേതനായ പ്രണബ് മുഖര്‍ജി പങ്കുവെച്ച രസകരമായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത്, ഭാരതത്തിന്റെ 13-ാമത് രാഷ്‌ട്രപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ബാബ (പ്രണബ് മുഖര്‍ജി). വ്യത്യസ്ത രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ പെട്ടവരായിരുന്നിട്ടും, അവര്‍ തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു. യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് ഈ പരസ്പര ബഹുമാനം.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം, മോദി രാഷ്‌ട്രപതി ഭവനില്‍ ബാബയെ കാണാനെത്തി. സംഭാഷണത്തിനിടയില്‍, തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ബാബ അദ്ദേഹത്തോട് ആരാഞ്ഞു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു രാഷ്‌ട്രീയ കക്ഷിയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിച്ചുവെന്ന് അദ്ദേഹം മറുപടി നല്‍കി. ബാബ തന്റെ പതിവ് പ്രൊഫസറല്‍ ശൈലിയില്‍ ‘മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ?’ എന്ന് ആരാഞ്ഞുകൊണ്ട്, കൂടുതല്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. മോദി മൗനം പാലിച്ചപ്പോള്‍, 2014 ലെ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യം,
ഭാരതത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആദ്യമായി വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുകയും അദ്ദേഹത്തിന് ശക്തമായ ജനവിധി ലഭിക്കുകയും ചെയ്തുവെന്ന് ബാബ വ്യക്തമാക്കി. ബിജെപിക്ക് മാത്രമായിരുന്നില്ല, രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്കു കൂടിയായിരുന്നു ജനം വിജയം സമ്മാനിച്ചത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം, പാര്‍ട്ടി നേതാക്കള്‍, സഖ്യ കക്ഷികള്‍, മുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍ അടക്കമുള്ളവരുടെ അഭിപ്രായം പരിഗണിച്ച് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന രീതിയായിരുന്നു മന്‍മോഹന്‍ സിങ്, പി.വി. നരസിംഹ റാവു, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ നേതാക്കളുടെ കാര്യത്തില്‍ അവലംബിച്ചിരുന്നത്. മോദിയുടെ മുന്‍ഗാമിയായ ഡോ. മന്‍മോഹന്‍ സിങ്ങിനെ, ബഹുജന നേതാവല്ലാതിരുന്നിട്ടു കൂടി, അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. പി.വി. നരസിംഹ റാവു, ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രിമാരായപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പോലും ആയിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഭാരത രാഷ്‌ട്രീയ ചരിത്രത്തിലെ പരിവര്‍ത്തനാത്മകമായ ഒരു തെരഞ്ഞെടുപ്പായിരുന്നു 2014 ലേത്. ഏതാണ്ട് ഒരു ‘പ്രെസിഡെന്‍ഷ്യല്‍’ രീതിയില്‍ അസന്നിഗ്‌ദ്ധമായും നിസ്സംശയമായും രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി അവരോധിക്കുകയായിരുന്നു.
2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, നരേന്ദ്ര മോദി ‘ദേശീയ’ രാഷ്‌ട്രീയത്തില്‍ അത്രമേല്‍ പരിചിതനായിരുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സുദീര്‍ഘമായ കാലയളവിലാണ് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യക്തി പ്രഭാവം സൃഷ്ടിക്കുകയും ചെയ്തത്. എന്നാല്‍ 2014 മോദിയെ സംബന്ധിച്ചിടത്തോളം ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു. ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപി ഭാരത പ്രധാനമന്ത്രി എന്ന നിലയില്‍ തന്നെ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുകയെന്ന അഭൂതപൂര്‍വമായ സംഭവത്തിന് 2014 സാക്ഷ്യം വഹിച്ചു. (പഴയ) പാര്‍ലമെന്റ് മന്ദിരത്തിന്റെ പടികളില്‍ ‘പ്രണാമം’ ചെയ്യുന്ന അദ്ദേഹത്തിന്റെ വൈകാരിക ചിത്രം കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച പ്രവൃത്തിയായിരുന്നു.
ശക്തമായ സംഘടനാ അടിത്തറ, വ്യത്യസ്ത ജാതി-സമുദായ ഗ്രൂപ്പുകളിലേക്ക് എത്തിച്ചേരാനുള്ള നിരന്തര ഉദ്യമങ്ങള്‍, പിഴവുകള്‍ പെട്ടെന്ന് തിരിച്ചറിയാനും ഉടനടി തിരുത്തല്‍ വരുത്താനുള്ള സന്നദ്ധത എന്നിവയാണ് സമകാലിക ബിജെപിയെ വിജയകരമായ ഒരു തെരഞ്ഞെടുപ്പ് ശക്തിയാക്കി മാറ്റുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ തടയാനാവില്ലെന്ന് സാരം. എന്നാല്‍, നരേന്ദ്ര മോദിയുടെ മുഖം ബിജെപിക്കുള്ള ഏറ്റവും ശക്തമായ തുറുപ്പുചീട്ടാണെന്ന വസ്തുത നിഷേധിക്കാനാവില്ല. കുടുംബ ബന്ധങ്ങളോ രാഷ്‌ട്രീയ പാരമ്പര്യമോ മൂലധനമാക്കാതെ, സ്വന്തം കഴിവ്, പരിശ്രമം, കഠിനാധ്വാനം എന്നിവയിലൂടെ വിജയം നേടിയ ശക്തനായ നേതാവായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നത്.
നരേന്ദ്ര മോദി ബിജെപിയുടെ പര്യായമാണിന്ന്. അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ നിന്നുള്ള സുഹൃത്തുക്കളുമായി നടത്തിയ ചില ആശയവിനിമയങ്ങള്‍ ഞാന്‍ പങ്കുവെക്കട്ടെ. എന്റെ ബന്ധുജനങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്‌ക്കുകയും ബംഗാളില്‍ കോണ്‍ഗ്രസിന് ലഭിച്ച 2.9 ശതമാനം വോട്ട് വിഹിതത്തില്‍ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്റെ മിക്ക സുഹൃത്തുക്കളും പരിചയക്കാരും ബിജെപിക്കാണ് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പ്, ഏത് പാര്‍ട്ടിക്കാണ് ഇത്തവണ വോട്ട് ചെയ്യുകയെന്ന് ഞാന്‍ അവരോട് അന്വേഷിക്കാറുണ്ടായിരുന്നു. ‘മോദി’ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു മിക്കവരുടെയും ഉത്തരം. ഇത് ഒരു നിയമസഭാ തെരഞ്ഞെടുപ്പാണെന്നും മോദി ഒരു മത്സരാര്‍ത്ഥിയല്ലെന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. ഉത്തരം എപ്പോഴും ‘ഓയ് ഏക്-ഐ ബ്യാപര്‍’ അഥവാ ‘രണ്ടും ഒന്നുതന്നെയാണ്’ എന്നായിരിക്കും.
തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി മാത്രമല്ല, സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ശക്തനായ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയാണ്. മറ്റ് കക്ഷികളെ ആശ്രയിച്ചുള്ള സഖ്യ സര്‍ക്കാരിന്റെ ചാഞ്ചാട്ടങ്ങള്‍ക്ക് ഇരയാകാതെ ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പല നയങ്ങളോടും പ്രവര്‍ത്തനരീതികളോടും വിയോജിപ്പുകളുണ്ടാകാം, ജനാധിപത്യത്തില്‍ അതെല്ലാം തികച്ചും ന്യായവുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ജീവിതം മെച്ചപ്പെടുത്താനും വിജയം നേടാനും ആഗ്രഹിക്കുന്ന ജനങ്ങള്‍ പ്രചോദനത്തിന്റെ ഉറവിടമായി കാണുന്ന നരേന്ദ്ര മോദിയ്‌ക്ക് ശക്തമായ ജനകീയ ബന്ധമുണ്ട്. നരേന്ദ്ര മോദിയെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം, പക്ഷേ നിങ്ങള്‍ക്ക് ‘ബ്രാന്‍ഡ് മോദി’യെ അവഗണിക്കാന്‍ കഴിയില്ല. ഉന്നതമായ അധികാര സ്ഥാനങ്ങള്‍ വഹിക്കുകയെന്നത് വര്‍ദ്ധിച്ച ഉത്തരവാദിത്തം കൂടിയാണ്. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍, ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച ശക്തമായ വിശ്വാസത്തെയും പിന്തുണയെയും അദ്ദേഹം മാനിക്കുമെന്നും നീതിപുലര്‍ത്തുമെന്നും നമ്മുടെ രാജ്യത്തെ ഉത്തരോത്തരം പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
















