വാഷിംഗ്ടൺ : ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ഇറാനും അമേരിക്കയും തമ്മിൽ ധാരണയായി. ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന പ്രത്യാക്രമണങ്ങൾക്ക് വിരാമമിട്ട്, നാളെ ഖത്തറിലെ ദോഹയിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
സൈനിക നീക്കങ്ങൾ തൽക്കാലം നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഭാവിയിൽ ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക ഹോട്ട്‍ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതും ചർച്ചയിലുണ്ട്.
ഹോർമുസ് കടലിടുക്കിൽ വ്യാഴാഴ്ച ഒരു ചരക്ക് കപ്പലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവിഭാഗവും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തിവരികയായിരുന്നു. ജൂൺ 17 ന് ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ ഇരുപക്ഷവും ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ കരാർ പാലിച്ചില്ലെങ്കിൽ ഇറാന്റെ നേതൃത്വത്തെ തുടച്ചുനീക്കുമെന്നും യുഎസ് സൈനികമായി ഈ ദൗത്യം പൂർത്തിയാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ ഈ ആക്രമണം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന സമാഹരണ പാതയായ ഹോർമുസ് കടലിടുക്ക് തർക്കങ്ങളെത്തുടർന്ന് ഇറാൻ അടച്ചിട്ടിരിക്കുകയാണ്
.കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസ് സൈന്യവും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡും (ഐആർജിസി) തമ്മിൽ നേരിട്ടുള്ള ‘ഹോട്ട്‌ലൈൻ’ സംവിധാനം സ്ഥാപിക്കാൻ ധാരണയായിരുന്നു. എന്നാൽ, കപ്പലുകൾ തങ്ങളുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതോടെ ഈ കമ്മ്യൂണിക്കേഷൻ ചാനൽ യാഥാർത്ഥ്യമായില്ല. ഇതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
















