Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ഫെറാ നിയമം മറികടന്ന് രാജ്യത്ത് 92.55 കോടി രൂപാ മതപരിവര്‍ത്തനത്തിനായി ചെലവഴിച്ച തിമോത്തി ഇനിഷ്യേറ്റീവ് എന്ന അമേരിക്കന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ സംഘടനയുടെ വേരുകള്‍ കേരളത്തില്‍ ശക്തമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). മാവോ-നക്‌സല്‍ തീവ്രവാദ മേഖലകളിലും ഇവര്‍ പണം വിതരണം ചെയ്തതായും സൂചനയുണ്ട്. ഫെറാ രജിസ്‌ട്രേഷന്‍ ഇല്ലാത്ത സംഘടന 2019 മുതല്‍ ആയിരത്തിലേറെ അമേരിക്കന്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഭാരതത്തിലെ എടിഎമ്മുകളില്‍ നിന്നായി നൂറു കോടിയോളം രൂപ പിന്‍വലിച്ചത്.

കേരളത്തിനും കര്‍ണാടകത്തിനും പുറമേ നക്‌സല്‍ സ്വാധീന മേഖലകളായ ഛത്തീസ്ഗഡിലെ ബസ്തര്‍, ധംതരി തുടങ്ങിയ പ്രദേശങ്ങളിലലുമാണ് ഇവര്‍ കൂടുതല്‍ പണം ചെലവഴിച്ചത്. രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും തിമോത്തി ഇനിഷ്യേറ്റീവ് ഭീഷണിയാണെന്ന് വ്യക്തമായതോടെ പോലീസ് യു എ പി എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ നോര്‍ത്ത് കരോലിന ആസ്ഥാനമായ സംഘടനയുടെ ഭാരത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ജൊനാഥന്‍ എസ് രാജന്‍, മൈക്ക മാര്‍ക്ക്, അജിത് വര്‍ഗീസ് മത്തായി, വര്‍ഗീസ് ചാക്കോ, ബബ്ലു കുര്‍മി, സുപ്രീം ജോയ് എന്നിവരില്‍ പലര്‍ക്കും കേരളവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ സംസ്ഥാനത്തെ പല പെന്തക്കോസ്തു സഭകള്‍ക്കും ഇവര്‍ പണം കൈമാറിയതായും സൂചനയുണ്ട്. കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ആസാം എന്നീ ആറിടങ്ങളിലായി കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ഡസനിലേറെ അമേരിക്കന്‍ ഡെബിറ്റ് കാര്‍ഡുകളും 40 ലക്ഷത്തിലേറെ രൂപയുമാണ് ഇഡി പിടിച്ചെടുത്തത്.

കൂടാതെ നിരവധി ഡിജിറ്റല്‍ ഡിവൈസുകള്‍, ഓണ്‍ലൈന്‍ അക്കൗണ്ടിങ് വിവരങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഇവ പരിശോധിച്ചപ്പോള്‍ വന്‍ സമാന്തര സാമ്പത്തിക ശ്യംഖല തന്നെ ഇവര്‍ സൃഷ്ടിച്ചതായി ഇ ഡി കണ്ടെത്തി.

തിമോത്തി ഇനിഷ്യേറ്റീവിന്റെ പ്രധാന പ്രവര്‍ത്തകനായ മൈക്ക മാര്‍ക്ക് എന്ന വ്യക്തി ബെംഗളൂരു വിവാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായതോടെയാണ് ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ ഇ ഡിക്ക് ലഭിച്ചത്. ഇയാളില്‍ നിന്നു മാത്രം 24 ഡെബിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. തുടര്‍ന്നാണ് സംഘത്തിലെ ആറു പേരും വലയിലായത്.

സാമ്പത്തിക കാര്യങ്ങളും ഡെബിറ്റ് കാര്‍ഡുകളുടെ വിതരണവും കൈകാര്യം ചെയ്തയാള്‍ മൈക്ക മാര്‍ക്ക് ആണെന്നാണ് സൂചന.

മലയാളിയായ അജിത് വര്‍ഗീസ് മത്തായിയാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. മറ്റൊരു മലയാളിയായ വര്‍ഗീസ് ചാക്കോ ഛത്തീസ്ഗഡിലെ പണമിടപാടുകളുടെ ചുമതലക്കാരനായിരുന്നു. ആസാമില്‍ പണം വിതരണം ചെയ്തത് സ്ഥലവാസിയായ ബബ്ലു കുര്‍മിയാണ്. സുപ്രീം ജോയ് എന്ന വ്യക്തിയാണ് പണം പിന്‍വലിക്കാന്‍ സഹായിച്ചത്.
ഇവരെ ഇഡി ചോദ്യം ചെയ്തു വരുകയാണ്. മലയാളികളായ പെന്തക്കോസ്ത് മിഷനറിമാര്‍ ഛത്തീസ്ഗഡ,് ആസാം എന്നീ സംസ്ഥാനങ്ങളിലെ നക്‌സല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനു പിന്നിലെ അന്താരാഷ്‌ട്ര സഹായമാണ് തിമോത്തി ഇനിഷ്യേറ്റീവ് പ്രവര്‍ത്തകര്‍ പിടിയിലായതോടെ പുറത്തു വന്നത്.