കാസര്‍കോട്: ദേശീയപാതയില്‍ വാഹന പരിശോധനയ്‌ക്കിടെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ സിവില്‍ പോലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. പിലിക്കോട് സ്വദേശിയായ സൂരജിന്റെ വലതുകാലിന് 70 ശതമാനത്തോളം പരുക്കേറ്റിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പോലീസ് ജീപ്പില്‍ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് കയറുകയായിരുന്നു.
നേരത്തേ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് രണ്ടാമത്തെ കാലും മുറിച്ചു മാറ്റിയത്. കാല്‍ മുറിച്ചുമാറ്റിയ മറ്റൊരു സിവില്‍ പോലീസ് ഓഫീസർ ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.
ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ സിവില്‍ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഇക്കഴിഞ്ഞ 18-ന് ദേശീയപാതയില്‍ പടന്നക്കാട്ട് വാഹനപരിശോധനയ്‌ക്കായി റോഡരികില്‍ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറി അപകടമുണ്ടായത്.














